ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി പിഴ ചുമത്തി ഇഡി
മൂന്ന് ഡയറക്ടർമാർക്കും പിഴ ചുമത്തിയിട്ടുണ്ട്

ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് ‘ബിബിസി വേൾഡ് സർവീസ് ഇന്ത്യ’യ്ക്ക് 3.44 കോടി രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻറ് ആക്‌ട് (ഫെമ) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതിനാൽ മൂന്ന് ഡയറക്ടർമാർക്ക് 1.14 കോടി രൂപ വീതം പിഴയും ചുമത്തി.
2023 ആഗസ്റ്റ് നാലിന് ‘ബിബിസി വേൾഡ് സർവീസ് ഇന്ത്യ’യ്ക്കും മൂന്ന് ഡയറക്ടർമാർക്കും ഫിനാൻസ് മേധാവിക്കും വിവിധ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ശേഷമാണ് നടപടി ആരംഭിച്ചത്. 100 ശതമാനം വിദേശ നിക്ഷേപമുള്ള കമ്പനിയാണ് ബിബിസി ഡബ്ല്യുഎസ് ഇന്ത്യ. ഇത് 26 ശതമാനമായി കുറയ്ക്കാത്തത് നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ പറയുന്നു.
3,44,48,850 രൂപയാണ് ആകെ പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ ഫെമ നിയമത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചതിന് 2021 ഒക്ടോബർ 15ന് ശേഷമുള്ള എല്ലാ ദിവസവും 5000 രൂപ പിഴയും നൽകണം. ഗൈൽസ് ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് എന്ന മൂന്ന് ഡയറക്ടർമാർക്കാണ് 1,14,82,950 രൂപ വീതം പിഴ ചുമത്തിയിരിക്കുന്നത്.
Adjust Story Font
16