Quantcast

പീഡനശ്രമം എതിർത്തു; 12 വയസുള്ള മകളെ കൊന്ന് കാട്ടിൽ തള്ളി അച്ഛൻ

മകളെ കാണാനില്ലെന്ന് അമ്മയെ വിശ്വസിപ്പിച്ച ശേഷം അച്ഛൻ പൊലീസിൽ പരാതി നൽകുകയും ചെയ്‌തു

MediaOne Logo

Web Desk

  • Published:

    21 Jun 2024 12:18 PM GMT

father kills daughter
X

ഹൈദരാബാദ്: തെലങ്കാനയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ മകളെ കൊലപ്പെടുത്തി അച്ഛൻ. ഹൈദരാബാദിലെ മിയാപൂരിലാണ് സംഭവം. കടുത്ത മദ്യപാനിയും അശ്‌ളീല ചിത്രങ്ങൾക്ക് (porn addict) അടിമയുമായിരുന്നു തെലങ്കാനയിലെ മഹുബാബാദ് സ്വദേശിയായ പ്രതി. 12 വയസുള്ള മകൾ ബലാത്സംഗ ശ്രമം എതിർത്തതിനാണ് കൊലപ്പെടുത്തി കാട്ടിൽ തള്ളിയത്.

തെലങ്കാനയിലെ മഹുബാബാദ് ജില്ലയിൽ നിന്ന് ഹൈദരാബാദിലെ മിയാപൂരിലേക്ക് രണ്ടാഴ്ച മുമ്പാണ് പെൺകുട്ടി അച്ഛനൊപ്പം താമസം മാറിയത്. എന്നാൽ, ജൂൺ 7 ന് പെൺകുട്ടി മഹ്ബൂബാബാദിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ് വീടുവിട്ടു. എന്നാൽ, പിന്തുടർന്നെത്തിയ ഇയാൾ അമ്മയുടെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ വീണ്ടും കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

മകളെ ഒരു വനപ്രദേശത്തേക്കാണ് ഇയാൾ കൊണ്ടുപോയത്. തുടർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ കുട്ടി നിലവിളിക്കുകയും അമ്മയോട് വിവരം പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രകോപിതനായ ഇയാൾ കുട്ടിയെ നിലത്തേക്ക് തള്ളിയിടുകയായിരുന്നു. തലയടിച്ച് വീണ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ശേഷം, പെൺകുട്ടിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതി സ്ഥലം വിട്ടതെന്ന് മിയാപൂർ പൊലീസ് പറഞ്ഞു.

വീട്ടിൽ ചെന്ന് വസ്ത്രം മാറിയ ശേഷം ഇയാൾ വീണ്ടും സ്ഥലത്തെത്തി മകൾ മരിച്ചോ എന്ന് ഉറപ്പുവരുത്തി. മകളെ കാണാനില്ലെന്ന് ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പോലീസിൽ പരാതി നൽകുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം ജൂൺ 13ന് മിയാപൂരിലെ വനത്തിൽ നിന്ന് അഴുകിയ നിലയിൽ പോലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. ഒറ്റപ്പെട്ട സ്ഥലത്ത് കാർ പാർക്ക് ചെയ്‌ത്‌ പ്രതി പെൺകുട്ടിയോടൊപ്പം കാട്ടിലേക്ക് നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ മകളെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിക്കുകയായിരുന്നു.

TAGS :

Next Story