‘ക്രിസ്ത്യാനികളെ കൊല്ലണം, പെൺമക്കളെ ബലാത്സംഗം ചെയ്യണം’; വംശഹത്യക്ക് ആഹ്വാനം ചെയ്ത് ഹിന്ദുത്വ വാദിയായ ഇൻഫ്ലുവൻസർ
‘മാർച്ച് 1 ന് ഈ പദ്ധതി നടപ്പാക്കണമെന്നും അതിനായി കുറഞ്ഞത് 50,000 പേരെ അണിനിരത്തണമെന്നും തനിക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നും വിഡിയോയിൽ വ്യക്തമാക്കി’

ന്യൂഡൽഹി: ക്രിസ്ത്യാനികളെ കൂട്ടക്കൊല നടത്താനും ബാലത്സംഗം ചെയ്യാനും ആഹ്വാനം ചെയ്ത് സംഘപരിവാർ നേതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആദേശ് സോണി. ക്രിസ്ത്യൻ വിഭാഗത്തിന് നേരെ വംശഹത്യ ആഹ്വാനം ചെയ്ത തീവ്രഹിന്ദുത്വ വാദിയായ ഇൻഫ്ലുവൻസറുടെ നിലപാടിനെതിരെ വിവിധ സംഘടനകൾ രംഗത്തുവന്നു. ഛത്തീസ്ഗഡിലെ ബിഷ്രാംപൂർ, ഗണേഷ്പൂർ, ജാനക്പൂർ എന്നീ ഗ്രാമങ്ങളിൽ ജീവിക്കുന്ന ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചായിരുന്നു വിവാദ പ്രസ്താവന. ക്രിസ്ത്യാനികൾ കുട്ടികളെ ബ്രെയിൻവാഷ് ചെയ്ത് മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചതിന് പിന്നാലെയാണ് ആദേശ് കൂട്ടക്കൊല നടത്താനും ക്രിസ്ത്യൻ പെൺകുട്ടിളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്യാനും ആഹ്വാനം ചെയ്തത്. സംഘ്പരിവാർ അനുകൂലികൾ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
‘എല്ലാ ക്രിസ്ത്യാനികളെയും കൊല്ലണം, അവരുടെ പെൺമക്കളെയും മരുമക്കളെയും ബലാത്സംഗം ചെയ്ത് മാനം തകർക്കണം, അവർക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തണം, ക്രിസ്ത്യൻ വീടുകളിൽ അതിക്രമിച്ച് കയറി ഒരാളെപോലും വെറുതെ വിടാതെ എല്ലാവരെയും വേട്ടയാടണം’ ഇത്തരമൊരു പദ്ധതിയാണ് വേണ്ടതെന്ന് ആദേശ് സോണി പറയുന്നു.
2025 മാർച്ച് 1 ന് ഈ പദ്ധതി നടപ്പാക്കണമെന്നും, അതിനായി കുറഞ്ഞത് 50,000 പേരെ അണിനിരത്തണമെന്നും സോണി ആഹ്വാനം ചെയ്തു. ക്രിസ്ത്യൻ കുടുംബങ്ങളെ ലക്ഷ്യം വയ്ക്കുമെന്നും, നേതാക്കൾ വധിക്കപ്പെടുമെന്നും, അവരുടെ വിശ്വാസത്തിന്റെ എല്ലാ അടയാളം ഈ മേഖലയിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട് തനിക്ക് അതുമതിയെന്നും വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
വിദ്വേഷ പ്രസംഗത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ (എൻബിസിസി) ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്തെഴുതിയിട്ടുണ്ട്. അക്രമങ്ങൾ തടയുന്നതിനും ദുർബല സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് എൻബിസിസി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും കുറിച്ചുള്ള പരാമർശങ്ങളടക്കമുള്ളത് സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും സംഘടന വ്യക്തമാക്കി.
Adjust Story Font
16