'ഇൻഡ്യ' സഖ്യം പ്രതിസന്ധിയിൽ; കോൺഗ്രസും എഎപിയും രണ്ടായി മത്സരിച്ചത് ശരിയായില്ലെന്ന് വിലയിരുത്തൽ
അപ്രതീക്ഷിതമായ ഹരിയാന, മഹാരാഷ്ട്ര പരാജയങ്ങൾക്ക് ശേഷം, ഡൽഹി ഭരണം കൂടി കൈവിട്ടത് മുന്നണിയിലെ പ്രതിസന്ധി രൂക്ഷമാക്കി.

ന്യൂഡല്‍ഹി: ഡൽഹി തെരഞ്ഞെടുപ് ഫലം പ്രതിസന്ധിയിലാക്കുന്നത് 'ഇൻഡ്യ' സഖ്യത്തിന്റെ ഭാവി കൂടി. ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. രണ്ടായി നിന്ന്, ബിജെപിക്കെതിരെ മത്സരിച്ചതിന് ഇരുപാർട്ടികൾക്കുമെതിരെ വിമർശനമുയരുന്നുമുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'ഇൻഡ്യ' മുന്നണി കൃത്യമായി യോഗം ചേർന്നിട്ടില്ല . അപ്രതീക്ഷിതമായ ഹരിയാന, മഹാരാഷ്ട്ര പരാജയങ്ങൾക്ക് ശേഷം, ഡൽഹി ഭരണം കൂടി കൈവിട്ടത് മുന്നണിയിലെ പ്രതിസന്ധി രൂക്ഷമാക്കി.
കെജ്‌രിവാളിനെതിരായ ജനവിധിയെന്നു മാത്രമായി ചുരുക്കി കാണാനുള്ള കോൺഗ്രസ് ശ്രമത്തെ, മറ്റു പാർട്ടികൾ അംഗീകരിക്കുന്നില്ല. 'ഇൻഡ്യ' സഖ്യം ഒറ്റകെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുറന്നടിച്ചു.
'ഇനിയും തമ്മിലടിക്കൂ' എന്ന് കടുപ്പിച്ചാണ് ജമ്മുകശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അതൃപ്തി വ്യക്തമാക്കിയത്. ഡൽഹിയിലെ 70ൽ 15 സീറ്റ് കോൺഗ്രസിന് നൽകി, ബാക്കി 55 സീറ്റിൽ ആം ആദ്മി മത്സരിക്കട്ടെ എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. എന്നാൽ ചർച്ചയ്ക്ക് പോലും ഇടയില്ലാത്ത തരത്തിൽ വഴിയടച്ചത് അരവിന്ദ് കെജ്‌രിവാളിന്റെ നിലപാടാണെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ കോൺഗ്രസിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താനും കഴിയില്ല.
ഈ വര്‍ഷം അവസാനം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. ഐക്യമില്ലാതെ മത്സരിച്ചാൽ ഫലം വ്യത്യസ്തമാകില്ല എന്ന് സഖ്യത്തിലെ പാർട്ടികൾ മുന്നറിയിപ്പ് നൽകുന്നു. തൊഴിലില്ലായ്മ ,വിലക്കയറ്റം തുടങ്ങിയ പ്രശനങ്ങൾക്ക് കാരണം മോദി ഭരണത്തിലെ നയമാണെന്ന് സ്ഥാപിക്കാൻ ആം ആദ്മിയുടെയും കോൺഗ്രസിന്റെയും പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.
മോദിയേക്കാൾ ശക്തമായി കെജ്‌രിവാളിനെ രാഹുൽ ഗാന്ധി വിമർശിച്ചത് തിരിച്ചടിക്ക് കാരണമായി വിലയിരുത്തുന്നു . കെജ്‌രിവാളിനെ ദേശദ്രോഹിയെന് പോലും കോൺഗ്രസ് വിളിച്ചു . ലോക്സഭാ തെരഞ്ഞെടുപ്പിലും പാർലമെന്റ് സമ്മേളനങ്ങളിലും മാത്രമായി ചുരുക്കാതെ , തെറ്റ് തിരുത്തി 'ഇൻഡ്യ' സഖ്യം ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് സമാജ് വാദി, ഡിഎംകെ, ശിവസേന , എൻ.സി ഉൾപ്പെടെയുള്ള പാർട്ടികളുടെ ആവശ്യം.
Adjust Story Font
16