Quantcast

'ദേ... ഞങ്ങളും അവിടെയുണ്ട് കേട്ടോ'; അവസാന നിമിഷം പാളിപ്പോയ ആ ദൗത്യം... തോൽ‌വിയിൽ നിന്നുയർന്ന വിജയക്കരുത്ത്

അവസാന നിമിഷം പാളിപ്പോയ ചന്ദ്രയാൻ രണ്ട്, കൺട്രോൾ സെന്ററിലെ മോണിറ്ററിലേക്ക് നിറകണ്ണുകളോടെ നോക്കിനിന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞന്മാർ തളർന്നിരിക്കാൻ ആയിരുന്നില്ല തീരുമാനിച്ചത്...

MediaOne Logo

Web Desk

  • Published:

    23 Aug 2023 1:38 PM GMT

ദേ... ഞങ്ങളും അവിടെയുണ്ട് കേട്ടോ; അവസാന നിമിഷം പാളിപ്പോയ ആ ദൗത്യം... തോൽ‌വിയിൽ നിന്നുയർന്ന വിജയക്കരുത്ത്
X

പരാജയത്തിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളാണ് ചന്ദ്രയാൻ മൂന്നിനെ വിജയത്തിലേക്ക് എത്തിക്കാൻ ഐഎസ്ആർഒ ക്ക് സഹായമായത്. ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പേര് പതിപ്പിക്കാൻ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിനായി. ചന്ദ്രയാൻ മൂന്നിന്റെ സമ്പൂർണ്ണ ചിത്രം ഇതാ ഇങ്ങനെയാണ്.

അവസാന നിമിഷം പാളിപ്പോയ ചന്ദ്രയാൻ രണ്ട്, കൺട്രോൾ സെന്ററിലെ മോണിറ്ററിലേക്ക് നിറകണ്ണുകളോടെ നോക്കിനിന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞന്മാർ തളർന്നിരിക്കാൻ ആയിരുന്നില്ല തീരുമാനിച്ചത്. ആരും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ തന്നെ പരീക്ഷണങ്ങൾ നടത്തണമെന്ന തീരുമാനത്തിൽ ഉറച്ച് അവർ മുന്നോട്ടുപോയി. തോൽവിയിൽ നിങ്ങൾക്കൊണ്ട പാഠങ്ങൾ വിജയത്തിലേക്ക് കുതിച്ചുയരാൻ അവർക്ക് കരുത്ത് നൽകി.

ചന്ദ്രയാൻ രണ്ടിന് ശേഷം മൂന്നാം ദൗത്യം എന്ന ആശയം വരുമ്പോൾ, ചന്ദ്രോപരിതലത്തിൽ പ്രതീക്ഷിച്ച പോലെ ഇറങ്ങാൻ പറ്റാതെ പോയ ലാൻഡറിന്റെ കരുത്തു കൂട്ടുക ആദ്യ കടമ്പ. വിക്രം ലാൻഡറിന്റെ കാലുകൾക്ക് ബലം കൂട്ടി, കൂടുതൽ സെൻസറുകൾ ഘടിപ്പിച്ച് , ചന്ദ്രോപരിതലത്തിലെ ലാൻഡിങ് ഏരിയയുടെ പരിധിക്കൂട്ടി അതിനു പരിഹാരം കണ്ടു. ശ്രീഹരിക്കോട്ടയിൽ കൃത്രിമ ചാന്ദ്ര ഉപരിതലം ഉണ്ടാക്കി, പേടകത്തിന്റെ മാതൃക ഉയരത്തിൽ നിന്ന് താഴേക്കിട്ട് പരീക്ഷണങ്ങളിൽ വിജയം ഉറപ്പിച്ചു.

ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 140 കോടി ജനങ്ങളുടെ പ്രതീക്ഷയും പേറി, ഇന്ത്യൻ ബഹിരാകാശ രംഗത്തെ കരുത്തൻ എൽ വി എം ത്രീ മാർക്ക് 4 ചന്ദ്രയാൻ പേടകവുമായി കുതിച്ചുയർന്നു. ഭൂമിയുടെ 172 കിലോമീറ്റർ ഭ്രമണപാതയിൽ എത്തിയ പേടകം അഞ്ചുതവണ ഭൂമിയെ വലം ചെയ്ത് ഭൂഭ്രമണപഥം വികസിപ്പിച്ചു. ആറാംതവണ ഭൂമിക്ക അരികിൽ എത്തിയപ്പോൾ , പിന്നെ ചന്ദ്രന് ലക്ഷ്യമാക്കിയുള്ള യാത്ര.

ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ, ഓഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണ വലയത്തിൽ പേടകം പ്രവേശിച്ചു. അഞ്ചുതവണ ചന്ദ്രനെയും വലംവച്ച പേടകം ഭ്രമണപഥം താഴ്ത്തിക്കൊണ്ടുവന്ന്, 25 കിലോമീറ്റർ അരികെ എത്തി, ലാൻഡർ മോഡ്യൂളിനെ അതുവരെ എത്തിച്ച പ്രൊപ്പാൽഷൻ മോഡ്യൂൾ ലാൻഡറിന് വേർപെടുത്തി ചന്ദ്രനെ വലയം ചെയ്യാൻ തുടങ്ങി, ലാൻഡർ ചന്ദ്രനിൽ ഇറങ്ങാൻ വീണ്ടും യാത്ര തുടർന്നു. അതിനിടെ പേടകം പകർത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു.

ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമായി ആശയ വിനിമയ ബന്ധം സ്ഥാപിക്കാൻ പ്രതീക്ഷിച്ചതുപോലെ വിക്രം ലാൻഡറിനായി, അതും വലിയ നേട്ടമാണ് ഐഎസ്ആർഒക്ക് നൽകിയത്. മണിക്കൂറിൽ 6000 കിലോമീറ്റർ വേഗതയിൽ കുതിച്ചുപാഞ്ഞ പേടകത്തിന്റെ വേഗത കുറച്ചു കൊണ്ടുവന്ന ലാൻഡറിനെ സസൂക്ഷ്മം ചന്ദ്രനിൽ ഇറക്കി. പരാജയത്തിന്റെ കൈപ്പുനീരണിഞ്ഞ കണ്ണീരിൽ നിന്ന്, ആനന്ദക്കണ്ണീർ കൊണ്ട് രാജ്യം ആ വേദന തുടച്ചു മാറ്റി, എന്നിട്ട് ആകാശത്ത് തിളങ്ങിനിൽക്കുന്ന ചന്ദ്രനെ നോക്കി പറഞ്ഞു, ദേ ഞങ്ങളും അവിടെയുണ്ട് കേട്ടോ

TAGS :

Next Story