Quantcast

'അതിർത്തിക്കപ്പുറം ഭീകരവാദവും തീവ്രവാദവും നടക്കുമ്പോൾ വ്യാപാരം സാധ്യമാകില്ല'; ഷാങ്ഹായി ഉച്ചകോടിയിൽ പാകിസ്താനെതിരെ എസ്. ജയശങ്കർ

ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    16 Oct 2024 1:14 PM GMT

അതിർത്തിക്കപ്പുറം ഭീകരവാദവും തീവ്രവാദവും നടക്കുമ്പോൾ വ്യാപാരം സാധ്യമാകില്ല; ഷാങ്ഹായി ഉച്ചകോടിയിൽ പാകിസ്താനെതിരെ എസ്. ജയശങ്കർ
X

ന്യൂഡൽഹി: പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തിക്കപ്പുറം ഭീകരവാദവും തീവ്രവാദവും നടക്കുമ്പോൾ വ്യാപാരം സാധ്യമാകില്ലെന്നാണ് പാകിസ്കാനെ ലക്ഷ്യം വെച്ച് ജയശങ്കർ പറഞ്ഞത്. പാകിസ്താന്റെ തലസ്ഥാനമായ ഇസ്‍ലാമാബാദിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിലായിരുന്നു വിദേശകാര്യമന്ത്രിയുടെ വിമർശനം.

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ അംഗങ്ങളായിട്ടുള്ള രാജ്യങ്ങൾ തമ്മിലുള്ള സഹകരണം പരസ്പര ഐക്യത്തിന്റെയും ബഹുമാനത്തിൻ്റെയും അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേ​ഹം മുന്നറിയിപ്പ് നൽകി. വികസനത്തിനും വളർച്ചയ്ക്കും സമാധാനവും സുസ്ഥിരതയും ആവശ്യമാണ്. ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക എന്ന ഷാങ്ഹായി കൂട്ടായ്മയുടെ ലക്ഷ്യം ഇക്കാലത്ത് നിർണായകമാണ്. വിദേശകാര്യമന്ത്രി പറഞ്ഞു.

ഭീകരവാദം മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും അയൽ രാജ്യങ്ങൾക്കിടയിൽ അവിശ്വാസത്തിൻറെ അന്തരീക്ഷം നിൽക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുതെന്നും ജയശങ്കർ പറഞ്ഞു. കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് അത്താഴവിരുന്നിനിടെ ഹസ്തദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹവുമായുള്ള പ്രത്യേക ചർച്ചയ്ക്ക് ജയശങ്കർ തയാറായില്ല.

അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാര-സാമ്പത്തിക സഹകരണം ഉറപ്പാക്കുകയാണ് വാർഷിക ഉച്ചകോടിയുടെ പ്രധാന അജൻഡ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കശ്മീർ, അതിർത്തികടന്നുള്ള ഭീകരത തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യവും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായതിനുേശഷം ഇന്ത്യൻ വിദേശകാര്യമന്ത്രിമാരാരും പാകിസ്താനിൽ പോയിട്ടില്ല. 2015-ൽ സുഷമാ സ്വരാജാണ് അവസാനമായി പാകിസ്താൻ സന്ദർശിച്ച വിദേശകാര്യമന്ത്രി. അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട മന്ത്രിതലസമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു സുഷമ അന്ന് പാകിസ്താനിലെത്തിയത്.

TAGS :

Next Story