Quantcast

ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി

ജഡ്ജിയു​ടെ പരാമർശം വിവാദമായതിന് പിന്നാലെ സുപ്രിംകോടതി കർണാടക ഹൈക്കോടതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    22 Sep 2024 6:33 AM GMT

ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി
X

ബെംഗളൂരു: ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ. ജഡ്ജിയു​ടെ പരാമർശം വിവാദമായതിന് പിന്നാലെ സുപ്രിംകോടതി റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് ജസ്റ്റിസ് ശ്രീശാനന്ദ വാർത്താക്കുറിപ്പിലൂടെ ക്ഷമാപണം നടത്തിയത്. വിവാദ പരാമർശത്തിൽ കർണാടക ഹൈക്കോടതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രജൂഡ് ആവശ്യപ്പെട്ടിരുന്നു.

പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചാണ് ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്. ‘മൈസൂരു റോഡ് മേൽപ്പാലത്തിലേക്ക് പോയാല്‍, ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം.അവിടെ നിന്നും വലതു വശത്തേക്ക് തിരിഞ്ഞാല്‍ നമ്മളെത്തുന്നത് ഇന്ത്യയിലല്ല, പാകിസ്താനിലാണ്. ഇവിടെ നിയമം ബാധകമല്ല. ഇതാണ് യാഥാര്‍ഥ്യം. എത്ര കര്‍ശനമായി നിയമം നടപ്പിലാക്കുന്ന പൊലീസുകാരനാണെങ്കിലും അവിടെയുള്ളവര്‍ അദ്ദേഹത്തെ തല്ലിച്ചതയ്ക്കും’ എന്നായിരുന്നു ജഡ്ജിയുടെ പ്രസ്താവന.

തൻ്റെ നിരീക്ഷണങ്ങൾ മനഃപൂർവമല്ലായിരുന്നു. കോടതിനടപടിക്കിടെ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ തെറ്റായരീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു​. താൻ പറഞ്ഞത് ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തേയോ വിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു കേസിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിലും ജസ്റ്റിസ് മാപ്പ് പറഞ്ഞു. അഭിഭാഷകയെ അല്ല, അവരുടെ കക്ഷിയായ സ്ത്രീയോട് എന്ന നിലയിലാണ് താനത് പറഞ്ഞതെന്നും ശ്രീശാനന്ദ വ്യക്തമാക്കി.

ജസ്റ്റിസിന്‍റെ പാകിസ്താൻ പരാമർശവും വ്യാപക വിമര്‍ശത്തിന് വഴിവച്ചിരുന്നു. ‘സമൂഹത്തില്‍ ഉന്നത സ്ഥാനത്തിനിരിക്കുന്ന ഒരു ജഡ്ജിയില്‍ നിന്നുണ്ടായ സംസാരം തികച്ചും അസ്വീകാര്യമാണ്.ഇയാള്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇയാളെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണം’ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ബൃന്ദ അഡിഗെ പ്രസ്താവനയെ അപലപിച്ചു.

''ഒരു ജഡ്ജി വ്യത്യസ്ത വിശ്വാസം പുലര്‍ത്തുന്ന സ്വന്തം രാജ്യത്തെ പൗരന്‍മാരെ പാകിസ്താനി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'' അഡ്വ.സഞ്ജയ് ഘോഷ് പറഞ്ഞു. ജസ്റ്റിസ് വേദവ്യാസാചാറിന്‍റെ വിവാദ പരാമര്‍ശത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

2020 മേയ് മുതൽ കർണാടക ഹൈക്കോടതിയില്‍ അഡീഷണൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ശ്രീശാനന്ദ 2021 സെപ്റ്റംബറിലാണ് സ്ഥിരം ജഡ്ജിയാകുന്നത്.ഈയിടെ കന്നഡ വാര്‍‌ത്താ ചാനലായ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് തത്സമയ സംപ്രേക്ഷണത്തിനിടെ ഹിന്ദുക്കളുടെ കണക്ക് പറയാൻ ഇന്ത്യൻ പതാകയുടെ ചിത്രവും മുസ്‌ലിംകളുടെ കണക്ക് പറയാൻ പാകിസ്താൻ പതാകയുടെ ചിത്രവും ഉപയോഗിച്ചത് വിവാദമായിരുന്നു. അജിത് ഹനമാക്കനവർ അവതാരകനായ സുവർണ ന്യൂസ് അവറിലെ 'ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്‌ലിം ജനസംഖ്യ വൻതോതിൽ വർധിച്ചു' എന്ന പരിപാടിയാണ് ചര്‍ച്ചയായത്. രാജ്യത്ത് മുസ്‌ലിം ജനസംഖ്യയിൽ വൻ വർധനയും ഹിന്ദുക്കളുടേത് കുത്തനെ ഇടിഞ്ഞെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി- പിഎം) പുറത്തുവിട്ട റിപ്പോർട്ടിന്മേലായിരുന്നു ചർച്ച. തുടര്‍ന്ന് അവതാരകനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

TAGS :

Next Story