Quantcast

'ലാപതാ ലേഡീസ്' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി

കിരൺ റാവു സംവിധാനം ചെയ്ത ചിത്രം വിദേശഭാഷാ വിഭാഗത്തിലേക്കാണ് മത്സരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    23 Sep 2024 8:11 AM GMT

laapataa ladies
X

ഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം 'ലാപതാ ലേഡീസ്'. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം വിദേശഭാഷാ വിഭാഗത്തിലേക്കാണ് മത്സരിക്കുന്നത്.

ഹനു-മാൻ, കൽക്കി 2898 എ.ഡി, ആനിമൽ, ചന്തു ചാമ്പ്യൻ, സാം ബഹദൂർ, സ്വാതന്ത്ര്യ വീർ സവർക്കർ, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാനം, ജോറാം, കൊട്ടുകാലി, ജമ, ആർട്ടിക്കിൾ 370, ആട്ടം, ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, തങ്കലാൻ, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിങ്ങനെ 29 ചിത്രങ്ങളിൽ നിന്നാണ് ലാപതാ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ മാര്‍ച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചതുപോലെ തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. എന്നാല്‍ ഒടിടിയിലെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഭാഷാഭേദമന്യേ ലാപതാ ലേഡീസിനെ എല്ലാത്തരത്തിലുള്ള പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. ബിപ്ലവ് ഗോസ്വാമിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് കിരണ്‍ റാവു ചിത്രമൊരുക്കിയത്. ഉത്തരേന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ഫൂല്‍ കുമാരി, ജയ ത്രിപാദി എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിവാഹത്തിൽ കുരുങ്ങിപോകുന്ന ഗ്രാമീണ സ്ത്രീകളുടെ ജീവിതത്തിലേക്ക് തുറക്കുന്ന കണ്ണാടിയായിരുന്നു ചിത്രം.

നിതാൻഷി ഗോയൽ , പ്രതിഭ രന്ത , സ്പർശ് ശ്രീവാസ്തവ , ഛായ കദം , രവി കിഷൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം ജപ്പാനിലും റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 4നാണ് ചിത്രം തിയറ്ററുകളിലെത്തുക.ഈയിടെ ചിത്രം സുപ്രിം കോടതിയിലും പ്രദര്‍ശിപ്പിച്ചിരുന്നു. ജഡ്ജിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറ്റ് സുപ്രിം കോടതി ജീവനക്കാര്‍ക്കും വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ലാപതാ ലേഡീസ് കാണാനുണ്ടായിരുന്നു.

TAGS :

Next Story