കർണാടകയിൽ മറാത്തി സംസാരിക്കാത്തതിന് പഞ്ചായത്ത് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചു; യുവാവ് അറസ്റ്റിൽ
ചൊവ്വാഴ്ച വസ്തു സംബന്ധമായ ആവശ്യത്തിന് പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു സംഭവം.

ബെംഗളൂരു: കർണാടകയിൽ മറാത്തി സംസാരിക്കാത്തതിനും ആ ഭാഷയിൽ രേഖ നൽകാത്തതിനും പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസറെ അധിക്ഷേപിച്ചയാൾ അറസ്റ്റിൽ. ബെലഗാവിയിലെ കിനായെ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച ടിപ്പണ്ണ സുഭാഷ് ദോക്രെ എന്നയാളാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വസ്തു സംബന്ധമായ ആവശ്യത്തിന് പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു സംഭവം.
തന്റെ വസ്തുവുമായി ബന്ധപ്പെട്ട രേഖ കന്നഡയ്ക്ക് പകരം മറാത്തിയിൽ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി പഞ്ചായത്ത് വികസന ഓഫീസർ നാഗേന്ദ്ര പട്ടാറുമായി തർക്കിക്കാൻ തുടങ്ങി. മറാത്തിയിൽ സംസാരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. അധിക്ഷേപത്തിന്റെ വീഡിയോ വൈറലായതോടെ, ബെലഗാവി റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
"അന്വേഷണം നടന്നുവരികയാണ്. ഉദ്യോഗസ്ഥർക്കെതിരായ മോശം പെരുമാറ്റം ഉൾപ്പെടുന്ന ഇത്തരം സംഭവങ്ങളെ നിസാരമായി കാണില്ല, കർശന നടപടി സ്വീകരിക്കും- ബെലഗാവി ഡിസിപി രോഹൻ ജഗദീഷ് പറഞ്ഞു. പൊതുപ്രവർത്തകന്റെ ഡ്യൂട്ടി നിർവഹിക്കുന്നത് തടസപ്പെടുത്തിയതിന് ദോക്രേയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം ബെലഗാവിയിൽ യാത്രക്കാരനോട് മറാത്തിയിൽ മറുപടി പറയാത്തതിന് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലെ കണ്ടക്ടറെ ആക്രമിച്ച നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16