Quantcast

വിശ്വഹിന്ദു പരിഷത്തിന്റെ ജലാഭിഷേക് യാത്ര; നൂഹിൽ ഇന്റർനെറ്റ് വിലക്ക്, കനത്ത നിയന്ത്രണം

2023 ജൂലൈ 31ന് ഹരിയാനയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ നൂഹില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ജലാഭിഷേക് യാത്ര കലാപത്തിലാണ് അവസാനിച്ചത്

MediaOne Logo

Web Desk

  • Published:

    21 July 2024 12:46 PM GMT

jalabhishekh yathra_nuh
X

ഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്രക്ക് മുന്നോടിയായി ഹരിയാനയിലെ നൂഹ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ. ജില്ലയിൽ മൊബൈൽ ഇൻ്റർനെറ്റും എസ്എംഎസ് (bulk SMS services) സേവനങ്ങളും 24 മണിക്കൂർ നിർത്തിവയ്ക്കാൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. ഞായറാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച വൈകുന്നേരം 6 വരെ ജില്ലയിലെ ഇൻ്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചതായി ഹരിയാന അഡീഷണൽ ചീഫ് സെക്രട്ടറി അനുരാഗ് റസ്‌തോഗി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സംഘർഷം, പൊതുശല്യം, പ്രക്ഷോഭം, പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കൽ, പൊതു സമാധാനത്തിനും സമാധാനത്തിനും ഭംഗം വരുത്തൽ എന്നിങ്ങനെ നിരവധി ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് വിലക്ക്. അതേസമയം, യാത്ര സുഗമമായി കടന്നുപോകുന്നത് ഉറപ്പാക്കാൻ ജില്ലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി നൂഹ് പൊലീസ് അറിയിച്ചിട്ടുണ്ട്.

ജൂലൈ 22 ന്, ജലാഭിഷേക് യാത്ര നൽഹാർ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുക. യാത്ര മുഴുവൻ ഡ്രോണുകൾ വഴി നിരീക്ഷിക്കും. വീഡിയോ ദൃശ്യങ്ങളും പൂർണമായി ചിത്രീകരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിക്കാൻ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, നൾഹാർ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള മലനിരകളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. യാത്രയിൽ ആയുധങ്ങൾ, ലാത്തികൾ, ഡിജെകൾ, ഉച്ചഭാഷിണികൾ എന്നിവ നിരോധിച്ചിട്ടുണ്ട്.

കുണ്ഡ്‌ലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ്‌വേ (കെഎംപി) ഉൾപ്പെടെ എല്ലാ റൂട്ടുകളിൽ നിന്നും ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ സൂക്ഷ്മമായി പരിശോധിക്കും. ഫിറോസ്പൂരിലെ ജിർക്കയുടെ ജീർ മന്ദിർ വഴി സിംഗാറിലാണ് യാത്ര സമാപിക്കുക.

2023 ജൂലൈ 31ന് ഹരിയാനയിലെ ഏക മുസ്ലിം ഭൂരിപക്ഷ ജില്ലയായ നൂഹില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ജലാഭിഷേക് യാത്ര കലാപത്തിലാണ് അവസാനിച്ചത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെടുകയും നിരവധി പൊലീസുകാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഹിന്ദു ദേശീയവാദികള്‍ ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്രയെ മിയോ മുസ്‌ലിംകൾ ആക്രമിച്ചുവെന്നാണ് ആരോപിക്കുന്നത്. എന്നാല്‍, ബജരംഗ്ദളിന്റെ നേതൃത്വത്തിലുള്ള ഹിന്ദു ദേശീയവാദികളാണ് അക്രമത്തിന് തുടക്കം കുറിച്ചതെന്നാണ് മിയോ വിഭാഗക്കാരായ മുസ്‌ലിംകൾ പറയുന്നത്.

മുസ്‌ലിം കന്നുകാലി വ്യാപാരികളായ രണ്ട് യുവാക്കളുടെ കൊലപാതകത്തില്‍ പ്രതിയായ ഗുരുഗ്രാമിലെ മനേസര്‍ സ്വദേശിയായ മോനു മനേസറെന്ന മോഹിത് യാദവിന്റെ പ്രകോപനപരമായ വീഡിയോ ആണ് കലാപത്തിനിടയാക്കിയതെന്നും മുസ്‌ലിം വിഭാഗം ആരോപിച്ചിരുന്നു. ഗോ സംരക്ഷകര്‍ 2023 ഫെബ്രുവരി 15ന് ചുട്ടുകൊന്ന മുസ്‌ലിം കന്നുകാലി വ്യാപാരികളായ നാസറിന്റെയും ജുനൈദിന്റെയും കൊലപാതകത്തിന് നേതൃത്വം കൊടുത്ത മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ കുടുംബങ്ങള്‍ പ്രതിഷേധം തുടരുകയായിരുന്നു. മോനു മനേസർ യാത്രയിൽ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്നാണ് അക്രമം നടന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

നൂഹിലെ കലാപത്തിന് മുൻപ് തന്നെ അവിടെ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യതയെക്കുറിച്ച് പ്രദേശവാസികളായ സാമൂഹ്യപ്രവര്‍ത്തകര്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും വേണ്ട നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.

അക്രമത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും രണ്ട് ഹോം ഗാർഡുമാരായ നീരജ്, ഗുർസേവക് എന്നിവർ മരിക്കുകയും ചെയ്തു. പരിക്കേറ്റ മറ്റ് പോലീസുകാരെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഹോഡൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സജ്ജൻ സിംഗിന് തലക്കും ഒരു ഇൻസ്പെക്ടറുടെ വയറിനും വെടിയേറ്റു.

തൊട്ടുപിന്നാലെ നൂഹിലെ അക്രമം സോഹ്നയിലേക്കും വ്യാപിച്ചു. ഗുരുഗ്രാമിൽ അക്രമാസക്തമായ പ്രതിഷേധത്തിനിടെ കല്ലേറും മുദ്രാവാക്യം വിളിക്കലും തീവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ അതേ രാത്രി തന്നെ ഒരു ജനക്കൂട്ടം ഗുരുഗ്രാമിലെ മുസ്‌ലിം പള്ളി ആക്രമിക്കുകയും നൈബ് ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു.

TAGS :

Next Story