Quantcast

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി സമൻസ്

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്.

MediaOne Logo

Web Desk

  • Published:

    3 Oct 2024 9:30 AM GMT

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി സമൻസ്
X

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോൺ​ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. ഏജൻസിക്ക് മുന്നിൽ ഹാജരാവണെന്നാവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്സിഎ) മുൻ പ്രസിഡന്റായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം നടക്കുന്നത്. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് ഇഡി അസ്ഹറുദ്ദീനെ വിളിപ്പിക്കുന്നത്.

20 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് അസ്ഹറുദ്ദീനെതിരെ ഉയർന്ന ആരോപണം. ഹൈദരാബാദിലെ ഉപ്പലിലുള്ള രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഡീസൽ ജനറേറ്ററുകൾ, അഗ്നിശമനാ സംവിധാനങ്ങൾ ഉൾപ്പെടെ വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നാണ് കേസ്.

2023 ഒക്ടോബറിൽ ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ ഒന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ്. ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം അസ്ഹറുദ്ദീനും എച്ച്സിഎയിലെ മറ്റ് മുൻ ഉദ്യോഗസ്ഥർക്കുമെതിരെ വിശ്വാസ ലംഘനം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു.

അതേസമയം, ആരോപണം അസ്ഹറുദ്ദീൻ നിഷേധിച്ചിരുന്നു. ആരോപണങ്ങൾ വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്നും പറഞ്ഞ അദ്ദേഹം, ഇത് തൻ്റെ പ്രശസ്തി നശിപ്പിക്കാൻ എതിരാളികൾ നടത്തിയ നീക്കമാണെന്നും പ്രതികരിച്ചിരുന്നു. 2023 നവംബറിൽ ഹൈദരാബാദ് കോടതി നാല് കേസുകളിൽ മൂന്നെണ്ണത്തിലും അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

TAGS :

Next Story