Quantcast

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ യുഎസ് ഇന്ത്യക്ക് കൈമാറും

റാണ ഗൂഢാലോചന നടത്തിയെന്നും ഭീകരര്‍ക്ക് സഹായം നല്‍കിയെന്നുമാണ് കണ്ടെത്തൽ

MediaOne Logo

Web Desk

  • Published:

    25 Jan 2025 5:45 AM

tahawwur rana
X

ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. കൈമാറ്റത്തിനുള്ള ഹരജി യുഎസ് സുപ്രീംകോടതി ശരിവച്ചു. റാണ ഗൂഢാലോചന നടത്തിയെന്നും ഭീകരര്‍ക്ക് സഹായം നല്‍കിയെന്നുമാണ് കണ്ടെത്തൽ.

പാകിസ്താനി-കനേഡിയൻ പൗരനാണ് തഹാവൂർ റാണ. തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് റാണ വിവിധ ഫെഡറൽ കോടതികളിൽ നൽകിയ അപ്പീലുകൾ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒടുവിൽ സുപ്രിംകോടതിയും ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിവക്കുകയായിരുന്നു.

നിലവിൽ ഇദ്ദേഹം ലോസ് ഏഞ്ചൽസിൽ തടവിൽ കഴിയുകയാണ്. പാകിസ്ഥാൻ ആർമിയിലെ മുൻ ഡോക്ടറായ റാണ 1990-കളിൽ കാനഡയിലേക്ക് താമസം മാറുകയും അവിടെ അദ്ദേഹം പൗരത്വം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. തുടർന്ന് ചിക്കാഗോയിൽ ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസ് എന്ന ഇമിഗ്രേഷൻ കൺസൾട്ടൻസി ആരംഭിച്ചു.

ഇവിടെ വെച്ചാണ് മുംബൈ ഭീകരാക്രമണത്തിൽ ലഷ്കറെ ത്വയ്യിബക്ക് വേണ്ടി പ്രവർത്തിച്ച ഡേവിഡ് ഹെഡ്‍ലിയെ പരിചയപ്പെടുന്നത്. കേസിൽ ഇയാളും അമേരിക്കയിൽ അറസ്റ്റിലായിട്ടുണ്ട്. ഇമിഗ്രേഷൻ കൺസൾട്ടൻസിയുടെ മറവിൽ ഹെഡ്‍ലിക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് റാണക്കെതിരായ ആരോപണം. ഹെഡ്‍ലിയെ സഹായിച്ചതിന് 2009ണ് റാണയെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്യുന്നത്.

TAGS :

Next Story