‘കശ്മീരികളുടെ രക്തം വിലകുറഞ്ഞതല്ല, അവരെ ജീവിക്കാൻ അനുവദിക്കണം’; പരോളിൽ ലോക്സഭയിലെത്തി എൻജിനീയർ റാഷിദ്
മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ പാടില്ലെന്നായിരുന്നു പരോൾ വ്യവസ്ഥ

ന്യൂഡൽഹി: കശ്മീരികളെ ജീവിക്കാൻ അനുവദിക്കണമെന്നും ഞങ്ങളുടെ രക്തം വിലകുറഞ്ഞതല്ലെന്നും ബാരാമുല്ല എംപി എൻജിനീയർ റാഷിദ് ലോക്സഭയിൽ. രണ്ട് ദിവസത്തെ പരോളിലാണ് തിഹാർ ജയിലിൽ നിന്ന് റാഷിദ് ലോക്സഭയിലെത്തിയത്.ആദ്യമായി ലോക്സഭാ സമ്മേളനത്തിനെത്തിയ അദ്ദേഹത്തിന് സംസാരിക്കാൻ ലഭിച്ചത് ഒരു മിനുട്ടായിരുന്നു.
കശ്മീരിലെ സോപോറിലെ വസീം അഹ്മദ് മീർ, കഠ്വയിലെ മഖാൻ മിർ എന്നിവരുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട എൻജിനിയർ, ഇരുവരെയും കൊലപ്പെടുത്തിയത് സൈന്യമാണെന്നും ആരോപിച്ചു. ‘ഞങ്ങളുടെ (കശ്മീരികളുടെ) രക്തം വിലകുറഞ്ഞതല്ലെന്നും, ജീവിക്കാൻ അനുവദിക്കണമെന്നും, ജീവിക്കാൻ അവകാശമുണ്ട്’ അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎപിഎ ചുമത്തി 2019 ജയിലിലടച്ച എൻജിനീയർ റാഷിദ് ജയിലിലിരുന്നുകൊണ്ടാണ് ലോക്സഭയിലേക്ക് മത്സരിച്ചതും ജയിച്ചതും. നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയെ തോൽപ്പിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായ അബ്ദുൽ റാഷിദ് ഷെയ്ഖ് എന്ന എൻജിനിയർ റാഷിദ് പാർലമെന്റിലെത്തിയത്. ബജറ്റ് സെഷനിലെ സമ്മേളനത്തിൽ പങ്കെടുക്കാൻ 11 നും 13 നും പരോൾ അനുവദിച്ചതിനെ തുടർന്നാണ് ആദ്യമായി ലോക്സഭയിലെത്തിയത്. വൈദ്യ പരിശോധനകൾക്കൊടുവിൽ ജയിൽ വാഹനത്തിലാണ് അദ്ദേഹത്തെ പാർലെമെന്റിലെത്തിച്ചെത്. മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ പാടില്ലെന്നായിരുന്നു വ്യവസ്ഥ.
Adjust Story Font
16