Quantcast

ഡൽഹിയിൽ വിദ്യാർഥികളുടെ മരണം: സുരക്ഷിത ജീവിതം ഓരോ പൗരന്റെയും അവകാശമെന്ന് രാഹുൽ ഗാന്ധി

സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മലയാളിയടക്കം മൂന്നുപേരാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-07-28 09:13:28.0

Published:

28 July 2024 8:47 AM GMT

Rahul Gandhi to appear before MP-MLA court in defamation case
X

ന്യൂഡൽഹി: ഡൽഹിയിൽ ഐ.എ.എസ് കോച്ചിങ് സെന്ററിൽ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ അനുശോചനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഡൽഹിയിലെ കെട്ടിടത്തിലെ ബേസ്മെന്റിൽ വെള്ളം കയറി വിദ്യാർഥികൾ മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. ഏതാനും ദിവസം മുമ്പ് മഴയത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചിരുന്നു. മണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എന്റെ ഹൃദയാംഗമമായ അനുശോചനം.

അടിസ്ഥാന സൗകര്യങ്ങളുടെ ഈ തകർച്ച സംവിധാനങ്ങളുടെ കൂട്ടായ പരാജയമാണ്. സുരക്ഷിതത്വമില്ലാത്ത നിർമാണത്തിനും മോശം നഗരാസൂത്രണത്തിനും എല്ലാ തലത്തിലുമുള്ള അധികൃതരുടെ അലംഭാവത്തിനും സാധാരണക്കാരാണ് വില നൽകേണ്ടി വരുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായ ജീവിതം ഓരോ പൗരന്റെയും അവകാശവും സർക്കാറുകളുടെ ഉത്തരവാദിത്തവുമാണ്’ -രാഹുൽ ഗാന്ധി ‘എക്സി’ൽ കുറിച്ചു.

ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മലയാളിയടക്കം മൂന്നുപേരാണ് മരിച്ചത്. എറണാകുളം അങ്കമാലി സ്വദേശി നവീൻ ഡാൽവിൻ (28), യുപി സ്വദേശി ശ്രേയ യാദവ് (25), തെലങ്കാന സ്വദേശി തനിയ സോണി (25)എന്നിവരാണ് മരിച്ച വിദ്യാർഥികൾ.

കോച്ചിങ് സെന്റർ ഉടമയെയും കോഡിനേറ്റരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധമാണ് നടന്നത്. മരിച്ച വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങളുമായി പങ്കുവെക്കണം, എഫ്.ഐ.ആറിന്റെ കോപ്പി പുറത്ത് വിടണം,സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ പങ്കുവെക്കണം തുടങ്ങിയ ആവശ്യമാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ മുന്നോട്ട് വെക്കുന്നത്. വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവർത്തിക്കുന്നതെന്നും സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

ഇന്നലെ പെയ്ത കനത്ത മഴയിൽ രാത്രി 7.30ഓടെയാണ് ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലേ റാവു സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ വെള്ളം കയറിയത്. മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലായിരുന്നു വെള്ളം കയറിയത്. ഈ സമയം 35 വിദ്യാർഥികൾ ഉണ്ടായിരുന്നു. മരണപ്പെട്ട മൂന്ന് വിദ്യാർഥികൾ ഒഴികെ ബാക്കിയുള്ളവർക്ക് പുറത്തേക്ക് ഇറങ്ങാനായി. ശക്തമായി വെള്ളം അകത്തേക്ക് എത്തിയത്തോടെയണ് മൂന്നു പേർക്ക് പുറത്തിറങ്ങാൻ സാധിക്കാതെ വന്നത്. ശക്തമായ മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു.

അതേ സമയം,ബേസ്മെന്‍റ് വാഹന പാർക്കിങ്ങിനും സാധനങ്ങൾ സൂക്ഷിക്കാനും മാത്രമേ അനുമതിയുള്ളതെന്ന് ഡൽഹി മേയർ പറഞ്ഞു. അപകടത്തിന് പിന്നാലെ ഡൽഹി സർക്കാർ ശുചീകരണ പ്രവർത്തനം ഊർജിതമാക്കി. ചീഫ് സെക്രട്ടറിയോട് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു.

TAGS :

Next Story