Quantcast

ഓപ്പറേഷൻ തീയറ്ററിൽ കയറി കുട്ടിയുടെ പൊക്കിൾക്കൊടി മുറിച്ചു; യൂട്യൂബർക്കെതിരെ പരാതി

കുട്ടിയുടെ പിതാവിനെതിരെയാണ് ആരോ​ഗ്യവകുപ്പ് പരാതി നൽകിയത്

MediaOne Logo

Web Desk

  • Published:

    22 Oct 2024 5:11 AM GMT

ഓപ്പറേഷൻ തീയറ്ററിൽ കയറി കുട്ടിയുടെ പൊക്കിൾക്കൊടി മുറിച്ചു; യൂട്യൂബർക്കെതിരെ പരാതി
X

ചെന്നൈ: ചെന്നൈയിൽ ഭാര്യയുടെ പ്രസവത്തിന്റെ വിഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെ പരാതി നൽകി ആരോ​ഗ്യവകുപ്പ്. യൂട്യൂബർ ഇർഫാനെതിരെയാണ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസ് ഡയറക്ടറേറ്റ് പരാതി നൽകിയത്. ഓപ്പറേഷൻ തീയറ്ററിൽ വച്ച് കുട്ടിയുടെ പൊക്കിൾക്കൊടി മുറിക്കുന്ന വീഡിയോ ആണ് ഇർഫാൻ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈയിൽ ഷോളിങ്കനല്ലരൂര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു ഇർഫാന്റെ ഭാര്യയുടെ പ്രസവം. ഇര്‍ഫാന്‍ ഉള്‍പ്പടെ അന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറുകയും ഏകദേശം 16 മിനിറ്റ് നീണ്ട വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോയിലാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി ഇയാള്‍ മുറിക്കുന്നതായി കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പാണ് 45 ലക്ഷം സ്ബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

തമിഴ്നാട് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച് അണുവിമുക്തമായ ഓപ്പറേഷൻ തിയറ്ററിലേക്ക് ക്യാമറകൾ കൊണ്ടുപോവാൻ സാധിക്കില്ല. എന്നാൽ ഇർഫാനെ അതിന് അനുവദിച്ചത് എങ്ങനെയാണ് എന്ന് ചോദിച്ച് ഹോസ്പിറ്റൽ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി മെഡിക്കൽ സർവീസ് ഡയറക്ടർ ഡോ. ജെ. രാജമൂർത്തി പറഞ്ഞു.

'ഇർഫാനോട് കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിക്കണോ എന്ന് ചോദിച്ച ഡോക്ടർക്കെതിരെയും സംസ്ഥാന മെഡിക്കൽ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. ഇത് ഒരു ഡോക്ടറുടെ ജോലിയാണെന്നും മറ്റൊരാളെ ഏൽപ്പിക്കാൻ കഴിയില്ല' എന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ തുടർന്ന് ഇർഫാനോട് വീഡിയോ യൂട്യൂവിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും അത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Next Story