ലോക്സഭാ മണ്ഡല പുനർനിർണയം: അമിത് ഷായുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് സിദ്ധരാമയ്യ
‘കേരളത്തിൽ എട്ട് സീറ്റ് കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്’

ബെംഗളൂരു: ലോക്സഭാ മണ്ഡല പുനർനിർണയം സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഏറ്റവും പുതിയ ജനസംഖ്യയാണോ ലോക്സഭാ സീറ്റുകളുടെ എണ്ണമാണോ ഇതിന് അടിസ്ഥാനപ്പെടുത്തുകയെന്ന് സിദ്ധരാമയ്യ ചോദിച്ചു.
‘പുനർനിർണയ പ്രക്രിയയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദം വിശ്വസനീയമല്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ അവ്യക്തമായ പരാമർശങ്ങൾ കാണുമ്പോൾ, ഒന്നുകിൽ അദ്ദേഹത്തിന് ശരിയായ വിവരങ്ങൾ ഇല്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ കർണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള മനഃപൂർവമായ ഉദ്ദേശ്യമുണ്ട്.
ഏറ്റവും പുതിയ ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി നിർണയം നടത്തിയാൽ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും. കഴിഞ്ഞ 50 വർഷമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ വളർച്ച ഫലപ്രദമായി നിയന്ത്രിക്കുകയും വികസനത്തിൽ ഗണ്യമായി മുന്നേറുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങൾ ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. അവർ വികസനത്തിൽ പിന്നാക്കം തുടരുകയാണ്’ -സിദ്ധരാമയ്യ പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ സെൻസസ് അടിസ്ഥാനമാക്കിയാണ് പുനർനിർണയം നടത്തുന്നതെങ്കിൽ കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായേക്കാം. അതേസമയം വടക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
മണ്ഡല പുനർ നിർണയത്തിന്റെ സ്വാധീനത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ആ പഠനങ്ങൾ പ്രകാരം ഏറ്റവും പുതിയ സെൻസസ് അടിസ്ഥാനമാക്കിയാണ് അതിർത്തി നിർണയം നടത്തുന്നതെങ്കിൽ കർണാടകയിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 28ൽ നിന്ന് 26 ആയി കുറയാൻ സാധ്യതയുണ്ട്. അതുപോലെ, ആന്ധ്രാപ്രദേശിൽ സീറ്റുകൾ 42ൽ നിന്ന് 34 ആയും കേരളത്തിൽ 20ൽ നിന്ന് 12 ആയും തമിഴ്‌നാട്ടിൽ 39ൽ നിന്ന് 31 ആയും കുറയും. എന്നാൽ, ഉത്തർപ്രദേശിൽ 80ൽ നിന്ന് 91 ആയും ബീഹാറിൽ 40ൽ നിന്ന് 50 ആയും മധ്യപ്രദേശിൽ 29ൽ നിന്ന് 33 ആയും വർധിച്ചേക്കാമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
മണ്ഡല പുനർനിർണയത്തിൽ നരേന്ദ്ര മോദിയുടെ സർക്കാർ കാണിക്കുന്ന അസാധാരണമായ ആവേശം കാണുമ്പോൾ, ബിജെപിയെ ചെറുക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ശിക്ഷിക്കുക എന്നതാണ് യഥാർത്ഥ ഉദ്ദേശ്യമെന്ന് തോന്നുന്നു. പാർലമെന്റിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ശബ്ദങ്ങൾ കൂടുതൽ നിശബ്ദമാക്കാനും ദേശീയ തലത്തിൽ അവരുടെ ആശങ്കകൾ ഉന്നയിക്കുന്നത് തടയാനും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇപ്പോൾ പുനർനിർണയം എന്ന പുതിയ ആയുധം ഏറ്റെടുത്തിരിക്കുകയാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
Adjust Story Font
16