ഇരുമ്പയിര് കടത്ത് ; കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെതിരായ കേസില്‍ വിധി ഇന്ന്
ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പറയുക
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെതിരായ ഇരുമ്പയിര് കടത്ത് കേസിൽ വിധി ഇന്ന്. കൃഷ്ണ സെയിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പറയുക.
2010-ലാണ് കേസിനാസ്പദമായ സംഭവം. 7.74 ദശലക്ഷം ടൺ ഇരുമ്പയിര് ബിലികേരി തുറമുഖം വഴി അനധികൃതമായി കടത്തിയെന്നാണ് കേസ്. കർണാടക ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയാണ് കുറ്റകൃത്യം പുറത്തു കൊണ്ടുവന്നത്. സമാനമായ മറ്റ് ആറുകേസുകളും സതീഷ് കൃഷ്ണ സെയിലിനെതിരെയുണ്ട്. ബെംഗളൂരുവിലെ പ്രത്യേക കോടതി ഇന്ന് വാദം പൂർത്തിയാക്കിയ ശേഷം വിധി പറയാൻ മാറ്റി വെക്കുകയായിരുന്നു.
ജഡ്ജി സന്തോഷ് ഗജാനന ഭട്ട് ആണ് വിധി പറയുക. പ്രതികൾക്ക് തടവ് ശിക്ഷയും പരമാവധി പിഴയും നൽകണമെന്ന് സിബിഐ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ഹേമ ആവശ്യപ്പെട്ടു. അസുഖത്തെ തുടർന്ന് ചികിത്സയിലാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സതീഷ് സെയിൽ എംഎൽഎയുടെ അഭിഭാഷകൻ മൂർത്തി ഡി നായക്ക് പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Adjust Story Font
16