സുരേഷ് ഗോപിയുടെ ഉന്നതകുല പരാമര്‍ശം; രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്
പരാമർശം ഭരണഘടന വിരുദ്ധം എന്ന് നോട്ടീസിൽ പറയുന്നു

ഡല്‍ഹി: സുരേഷ് ഗോപിയുടെ ഉന്നതകുലജാത വിവാദ പരാമർശം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംപി പി. സന്തോഷ് കുമാർ നോട്ടീസ് നൽകി. പരാമർശം ഭരണഘടന വിരുദ്ധം എന്ന് നോട്ടീസിൽ പറയുന്നു. സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം. ചട്ടം 267 പ്രകാരമാണ് രാജ്യസഭയില്‍ നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം പരാമര്‍ശത്തില്‍ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് മന്ത്രി പി.രാജീവ് ആവശ്യപ്പെട്ടു. അങ്ങേയറ്റം തെറ്റാണ്. ഒരു പൗരൻ പോലും പറയാൻ മടി കാണിക്കുന്ന പരാമർശമാണ് കേന്ദ്രമന്ത്രി നടത്തിയത്. കോൺഗ്രസിന്‍റെ അഖിലേന്ത്യാ നേതൃത്വം ഏറ്റെടുക്കേണ്ട വിഷയമാണ്. കേരളത്തിന്‍റെ പ്രശ്നം മാത്രമല്ലയിത്. മനുസ്മൃതിയുടെ മനസ്സാണ് കേന്ദ്രമന്ത്രിയിൽ നിന്നും പുറത്തുവന്നത്. ഇതിനെതിരെ മതനിരപേക്ഷ മനസ്സുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിക്കണമെന്നും രാജീവ് പറഞ്ഞു.
ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപി. വിവാദമായതോടെ സുരേഷ് ഗോപി പ്രസ്താവന പിൻവലിച്ചിരുന്നു.
Adjust Story Font
16