'അവർക്ക് വേണ്ടത് വേലക്കാരിയെ': ഡല്‍ഹിയില്‍ സ്ത്രീധന പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് അധ്യാപിക, പിതാവിന് അയച്ച സന്ദേശം പുറത്ത്
സ്ത്രീധനത്തിന്‍റെ പേരില്‍ ഭർത്താവും കുടുംബവും നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് അൻവിത ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു

ന്യൂഡൽഹി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഗാസിയാബാദിൽ അധ്യാപിക ആത്മഹത്യ ചെയ്തു. വസുന്ധര സ്വദേശിയായ അൻവിത ശർമ്മയാണ് ജീവനൊടുക്കിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഭർത്താവ് ഗൗരവ് കൗശികും കുടുംബവും തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്ന് അൻവിത ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു.
'എന്റെ ബാങ്ക് അക്കൗണ്ടുകൾ, ചെക്ക്ബുക്ക് തുടങ്ങിയതെല്ലാം എന്റെ ഭർത്താവിന്റെ കൈയ്യിലുണ്ട്. ഞാൻ ചെയ്ത എല്ലാത്തിലും അദ്ദേഹം കുറ്റം കണ്ടെത്തി. ജോലിക്കാരിയായ ഒരു വേലക്കാരിയെ മാത്രമേ അദ്ദേഹം ആഗ്രഹിച്ചിരുന്നുള്ളൂ. ഞാൻ ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്, ഗൗരവ് കൗശിക് ദയവായി അത് കഴിക്കണം' എന്ന് അൻവിത ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു. ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ മകനെയാണെന്നും അവനെ പരിപാലിക്കണമെന്നും പിതാവ് അനിൽ ശർമ്മയ്ക്കെഴുതിയ കുറിപ്പിൽ അൻവിത പറഞ്ഞു.
പിതാവ് അനിൽ ശർമ്മയുടെ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ബിഎൻഎസ് സെക്ഷൻ 85, 80 (2), 115 (2), 352 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവാഹത്തിനായി 26 ലക്ഷം രൂപ ചെലവഴിച്ചുവെന്നും വീട്ടുപകരണങ്ങളും സ്വർണ്ണം, വെള്ളി ആഭരണങ്ങളും ഭർതൃവീട്ടുകാർക്ക് നൽകിയെന്നും അനിൽ ശർമ്മ ആരോപിച്ചു.
'വിവാഹത്തിന് തൊട്ടുപിന്നാലെ, ഭർത്താവും അമ്മായിയപ്പനും അമ്മായിയമ്മയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അവളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി. എന്റെ മകൾ കെ.വി. ദല്ലുപുരയിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. അവളുടെ മുഴുവൻ ശമ്പളവും ചെക്കും എടിഎം കാർഡുകളും അവർ സ്വന്തമാക്കി. അവർ അവളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തു'- അനിൽ ശർമ്മ പറഞ്ഞു. 2019 ഡിസംബറിലായിരുന്നു അൻവിതയുടെയും ഗൗരവ് കൗശിക്കിന്റേയും വിവാഹം.
Adjust Story Font
16