തുഹിൻ കാന്ത പാണ്ഡെ സെബി മേധാവി
മാധബി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും

ന്യൂഡൽഹി: കേന്ദ്ര ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവിയാകും. മൂന്നു വർഷത്തേക്കാണ് നിയമനം. നിലവിലെ ചെയർപേഴ്സൻ മാധബി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും.
1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുഹിൻ കാന്ത പാണ്ഡെ. 1988-ൽ സ്ഥാപിതമായ സെബിയുടെ തലവനാകുന്ന പതിനൊന്നാമത്തെ വ്യക്തിയാണ് തുഹിൻ. നിക്ഷേപ പൊതു ആസ്തി മാനേജ്‌മെന്റ് വകുപ്പിന്റെ (ഡിഐപിഎഎം) സെക്രട്ടറി എന്ന നിലയിൽ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിലും എൽഐസി ലിമിറ്റഡിന്റെ ഐപിഒയിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
മാധബി ബുച്ചിനെതിരെ ഹിൻഡൻബർഗ് റിസർച്ച് അടക്കം വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് സെബിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുകയുണ്ടായി. ഇതിനാൽ തന്നെ മാധബിയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇത് കൂടാതെ മാധാബിയുടെ കീഴിൽ സെബിയിലെ തൊഴിൽ സംസ്കാരം മോശമായി മാറിയെന്ന് ജീവനക്കാർ കഴിഞ്ഞ വർഷം ധനകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16