Quantcast

എസ്.സി,എസ്.ടി വിഭാഗക്കാർക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ മുന്നിൽ മധ്യപ്രദേശും യു.പിയും; കണക്കുമായി കേന്ദ്രസര്‍ക്കാര്‍

രാജസ്ഥാനിൽ അഞ്ചുവര്‍ഷത്തിനിടെ അതിക്രമങ്ങൾ ഇരട്ടിയായതായതായി കേന്ദ്രസർക്കാർ

MediaOne Logo

Web Desk

  • Published:

    26 July 2024 5:10 AM GMT

Crimes Against SCs and STs,UP, Madhya Pradesh ,Crimes against Scheduled Castes,പട്ടികജാതി,വര്‍ഗവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം,എസ്,സി,എസ്.ടി ആക്ട്
X

ന്യൂഡൽഹി: ഇന്ത്യയിൽ പട്ടികജാതി,പട്ടികവർഗ സമുദായങ്ങൾക്കെതിരായ അതിക്രമങ്ങളിൽ മുന്നിൽ ഉത്തർപ്രദേശും മധ്യപ്രദേശുമെന്ന് കേന്ദ്രസർക്കാർ. ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയത് മധ്യപ്രദേശിലാണ്. ഉത്തർപ്രദേശാകട്ടെ വർഷങ്ങളായി ഈ പട്ടികയിൽ മുന്നിലാണെന്നും കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അതാവാലെ രാജ്യസഭയിൽ അറിയിച്ചു. എംപി രാഘവ് ഛദ്ദയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

2018 നും 2022 നും ഇടയിൽ എസ്.സി,എസ്.ടി സമുദായങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചെന്നും കണക്കുകൾ പറയുന്നു. രാജസ്ഥാനിൽ ഈ രണ്ട് സമുദായങ്ങൾക്കെതിരായ അതിക്രമങ്ങൾ ഇരട്ടിയായതായതായും കേന്ദ്രസർക്കാർ അറിയിച്ചു. 2018- 22 കാലയളവിൽ പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയത് മധ്യപ്രദേശിലാണ്. അഞ്ചുവർഷം കൊണ്ട് കേസുകളുടെ എണ്ണം 1,868 ൽ നിന്ന് 2,979 ആയി വർധിച്ചു. രാജസ്ഥാനിലും അഞ്ചുവർഷം കൊണ്ട് കേസുകളുടെ എണ്ണം ഇരട്ടിയായി. അഞ്ചുവർഷത്തിനിടെ അതിക്രമങ്ങളുടെ എണ്ണം 1,095 ൽ നിന്ന് 2,521 ആയി ഉയർന്നെന്നും സർക്കാറിന്റെ കണക്കുകളിൽ പറയുന്നു.

ഉത്തർപ്രദേശിൽ, പട്ടികജാതി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ 2018-ൽ 11,924 എണ്ണമായിരുന്നു. 2022-ൽ ഇത് 15,368 ആയി വർധിച്ചു. രാജസ്ഥാനിൽ 2018-ൽ 4,607 കേസുകളാണ് ഇതുമായി രജിസ്റ്റർ ചെയ്തതെങ്കിൽ 2022-ൽ ഇത് 8,752 ആയി വർധിച്ചു.

ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തടയുന്നതിൽ പിന്നിലാണെന്നും സർക്കാർ പറയുന്നു. 2018-ൽ എസ്.സി വിഭാഗങ്ങൾക്കെതിരെ രാജ്യത്താകെ റിപ്പോർട്ട് ചെയ്തത് 42,793 അതിക്രമങ്ങളായിരുന്നു. 2022-ൽ ഇത് 57,571 ആയി വർധിച്ചു. പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ ഇതേ കാലയളവിൽ 6,528-ൽ നിന്ന് 10,064 ആയി ഉയർന്നു.

അതേസമയം, എസ്.സി,എസ്.ടി തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ സംരക്ഷണം ഉൾപ്പെടെ ക്രമസമാധാനപാലനത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണെന്നായിരുന്നു കേന്ദ്രമന്ത്രി രാംദാസ് അതാവാലെയുടെ പ്രതികരണം.

സംസ്ഥാന സർക്കാരുകൾക്ക് നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അധികാരമുണ്ട്. എന്നിരുന്നാലും, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു.

1989-ലെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർക്ക് ബോധവൽക്കരണം നൽകുന്നതിനായി ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സമയാസമയങ്ങളിൽ പരിശീലനവും കോഴ്സുകളും വെബിനാറുകളും നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പിഒഎ നിയമം 2015ൽ ഭേദഗതി ചെയ്തത് അതിക്രമത്തിന് ഇരയായവർ അനുഭവിക്കുന്ന അനീതിക്ക് കൂടുതൽ നീതിയും മെച്ചപ്പെട്ട പരിഹാരവും നൽകുന്നതിന് വേണ്ടിയാണെന്ന് അത്താവലെ പറഞ്ഞു. 'കേസുകളുടെ വേഗത്തിലുള്ള തീർപ്പാക്കൽ, കുറ്റകൃത്യങ്ങൾ നേരിട്ട് പരിശോധിക്കാനുള്ള പ്രത്യേക കോടതികളുടെ അധികാരം, കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ രണ്ട് മാസത്തിനകം വിചാരണ പൂർത്തിയാക്കുക എന്നിവയും ഭേദഗതിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story