വഖഫ് ഭേദഗതി കരട് ബിൽ ഇന്ന് പാർലമെന്‍റിൽ; കടുത്ത പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം
ബജറ്റ് അവഗണനകൾക്കെതിരെ സഭയിൽ പ്രതിപക്ഷം പ്രതിഷേധവും ഉയരും

ഡല്‍ഹി: പാർലമെന്‍റില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് തുടക്കം.മറ്റന്നാൾ വരെയാണ് ചർച്ച. വഖഫ് ഭേദഗതി കരട് ബിൽ സംയുക്ത പാർലമെന്‍ററി സമിതി ഇന്ന് പാർലമെന്‍റിൽ വെക്കും. ബജറ്റ് അവഗണനകൾക്കെതിരെ സഭയിൽ പ്രതിപക്ഷം പ്രതിഷേധവും ഉയരും.
11 മണിക്കാണ് സഭ ആരംഭിക്കുന്നത് മുതൽ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. കുംഭമേളയിലെ അപകടവുമായി ബന്ധപ്പെട്ട് ബജറ്റ് ദിനത്തിലും പ്രതിപക്ഷം പ്രതിഷേധിക്കുകയും ബജറ്റ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ശേഷം ഒരുദിവസസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് മുതൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് തുടക്കമാകുന്നത്. ജെപിസി അംഗീകരിച്ച കരടുബില്ലാണ് സഭയുടെ പരിഗണനക്കായി സമർപ്പിക്കുന്നത്. സമിതിയിലെ ഭരണപക്ഷ അംഗങ്ങൾ നിർദേശിച്ച ഭേദഗതികൾ അംഗീകരിച്ചുള്ള ബില്ലിന്‍റെ കരട് കഴിഞ്ഞ വ്യാഴാഴ്ച സമിതി അധ്യക്ഷൻ ജഗദംബികപാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് സമർപ്പിച്ചിരുന്നു.
ബിജെപി എംപി സഞ്ജയ് ജയ്‌സ്വാളിനൊപ്പം ജെപിസി അധ്യക്ഷൻ ജഗദാംബിക പാലും ഹിന്ദിയിലും ഇംഗ്ലീഷിലും റിപ്പോർട്ട് അവതരിപ്പിക്കും. ബില്ലിലുള്ള എതിർപ്പ് പ്രതിപക്ഷം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ബില്ലിലെ തൻ്റെ വിയോജനക്കുറിപ്പിലെ വകുപ്പുകൾ തൻ്റെ അറിവില്ലാതെ തിരുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ അംഗവും കോൺഗ്രസ് എംപിയുമായ സയ്യിദ് നസീർ ഹുസൈൻ രംഗത്ത് എത്തി.
Adjust Story Font
16