രേവന്ത് റെഡ്ഡി സർക്കാരിനെ വിമർശിച്ചുള്ള കർഷകന്റെ പ്രതികരണം സംപ്രേഷണം ചെയ്തു: തെലങ്കാനയിൽ വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റിൽ
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായി അപകീര്‍ത്തി പരാമര്‍ശമുള്ളതാണ് വീഡിയോ എന്നാണ് പരാതി.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകന്റെ പ്രതികരണം സംപ്രേഷണം ചെയ്തതതിന് ഹൈദരാബാദിൽ വനിതാ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു.
പൾസ് ന്യൂസ് ബ്രേക്കിങ് ന്യൂസ് എഡിറ്റർ രേവതി പൊഗദാനന്ദ സഹപ്രവർത്തക തൻവി യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് വീട്ടിലെത്തി ഇരുവരെയും കസ്റ്റഡിയിലെത്തിയത് . സമൂഹമാധ്യമ വാർത്താ ചാനലായ പൾസ് ന്യൂസ് ബ്രേക്കിങിന്റെ ഓഫീസും സീൽ ചെയ്തു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റ കാലത്ത് തങ്ങള്‍ നേരിടുന്ന ദുരിതത്തേക്കുറിച്ച് കര്‍ഷകന്‍ പറയുന്ന വീഡിയോയാണ് ഇവര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായി അപകീര്‍ത്തി പരാമര്‍ശമുള്ളതാണ് വീഡിയോ എന്നാണ് പരാതി.
വീടുവളഞ്ഞാണ് രേവതിയെ അറസ്റ്റുചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച രേവതി എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
"പൊലീസുകാർ എന്റെ വാതിൽപ്പടിയിലുണ്ട്. അവർ എന്നെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഏത് സമയത്തും അവര് എന്നെ കൊണ്ടുപോകും. ഒരു കാര്യം വ്യക്തമാണ്, എന്നിലും എന്റെ കുടുംബത്തിലും സമ്മർദ്ദം ചെലുത്താനും എന്നെ ഭീഷണിപ്പെടുത്താനും രേവന്ത് റെഡ്ഡി ആഗ്രഹിക്കുന്നു''- ഇങ്ങനെയായിരുന്നു രേവതി വ്യക്തമാക്കിയിരുന്നത്.
അതേസമയം മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
Adjust Story Font
16