Quantcast

'യോഗി ആദിത്യനാഥിനെ ഐഎഎസ് ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുന്നു'; യുപി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി എംഎൽഎ നന്ദ് കിഷോർ ഗുർജാർ

ലോണി (ഗാസിയാബാദ്) നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗുർജാർ മുൻപും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2 April 2025 6:14 AM

Published:

2 April 2025 6:12 AM

yogi adityanath
X

ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുകയാണെന്നും അവർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ബിജെപി എംഎൽഎ നന്ദ് കിഷോർ ഗുർജാർ. ലോണി (ഗാസിയാബാദ്) നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗുർജാർ മുൻപും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

തന്നെ പുറത്താക്കുന്നതിനായി സംസ്ഥാന ഭരണകൂടവും പൊലീസും പ്രചാരണം നടത്തുന്നുണ്ടെന്ന് ചൊവ്വാഴ്ച ലഖ്‌നൗ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. "ഇത് തെറ്റാണ്, സംസ്ഥാനത്തെ ജനങ്ങളോടുള്ള വലിയ അനീതിയാണ്," അഴിമതിക്കാരായ ഉദ്യോഗസ്ഥർ സാഹചര്യം മുതലെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു പരാതിയിൽ, ഉദ്യോഗസ്ഥർ എംഎൽഎമാരെ ശ്രദ്ധിച്ചില്ലെന്നും പകരം അവരോട് മോശമായി പെരുമാറിയെന്നും തെറ്റായ മാധ്യമ വിവരണങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. എംഎൽഎമാരെ മുഖ്യമന്ത്രിക്കെതിരായി ചിത്രീകരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. "എല്ലാ ഉദ്യോഗസ്ഥരോടും എപ്പോഴും കോളുകൾ സ്വീകരിക്കാനും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ആശങ്കകൾ ശ്രദ്ധിക്കാനും മുഖ്യമന്ത്രി തന്നെ ഒന്നിലധികം തവണ നിർദ്ദേശിച്ചിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുതാൽപര്യമുള്ള പ്രസ്താവനകൾ നടത്തിയതുകൊണ്ടാണ് തന്നെ മുഖ്യമന്ത്രിയുടെ എതിരാളിയായി ചിത്രീകരിച്ചതെന്ന് ഗുർജാർ പറഞ്ഞു.ഉദ്യോഗസ്ഥ സംവിധാനത്തിന്‍റെയും പൊലീസിന്‍റെയും മനോഭാവം കാരണം പൊതുജനങ്ങൾ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരാഴ്ച മുമ്പ്, രാമകഥാ ഘോഷയാത്ര തടയാൻ ശ്രമിച്ചപ്പോൾ ഗുർജാർ ഗാസിയാബാദ് പൊലീസുമായി തര്‍ക്കമുണ്ടായിരുന്നു. ഘോഷയാത്രയ്ക്ക് മുൻകൂർ അനുമതി നൽകിയിരുന്നതായി എംഎൽഎ പറഞ്ഞു. എന്നാൽ പൊലീസ് അത് നിഷേധിച്ചു, നൂറുകണക്കിന് ഗുർജാർ അനുയായികൾ ഒത്തുകൂടിയപ്പോൾ ക്രമസമാധാനം നിലനിർത്താൻ ഇടപെടേണ്ടിവന്നു എന്നും പറഞ്ഞു. പിന്നീട് കീറിയ കുർത്ത ധരിച്ച് പൊതുജനങ്ങളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത ഗുർജാർ പൊലീസ് ഏറ്റുമുട്ടലിന്‍റെ ഫലമാണിതെന്ന് അവകാശപ്പെട്ടിരുന്നു. എംഎൽഎമാരോടുള്ള പൊലീസിന്റെയും ഭരണത്തിന്റെയും മനോഭാവത്തിന്റെ പ്രതിഫലനമാണ് തനിക്കെതിരായ ആക്രമണത്തിൽ നടപടിയെടുക്കാത്തതെന്ന് ഗുർജാർ ചൂണ്ടിക്കാട്ടിയിരുന്നു.

യുപിയിലോ ഡൽഹിയിലോ വെച്ച് താൻ ഒരിക്കലും മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ നിരപരാധിത്വം തെളിയിക്കാൻ ഒരു നാർക്കോ പരിശോധനയ്ക്ക് വിധേയനാകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാരും ദുരിതമനുഭവിക്കുകയാണെന്നും പൊതുജനങ്ങൾ അനുഭവിക്കുന്ന അനീതിക്കും അതിക്രമങ്ങൾക്കും എതിരെ അവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ഗുര്‍ജാര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ യോഗി സര്‍ക്കാരിനെ പരസ്യമായി വിമർശിച്ച് പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയതിന് നന്ദ് കിഷോർ ഗുർജാറിന് ബിജെപി സംസ്ഥാന നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോർ ഗുർജാര്‍ വ്യക്തമാക്കിയിരുന്നത്. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എംഎൽഎ പറഞ്ഞിരുന്നു.

TAGS :

Next Story