Quantcast

കേരളത്തിനായി പാര്‍ലമെന്റില്‍ നിരന്തരം ശബ്ദം ഉയര്‍ത്തിയ ജനപ്രതിനിധി

മനുഷ്യവകാശ, ന്യൂനപക്ഷ വിഷയങ്ങളില്‍ ലോകസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു. ദേശീയ ചാനലുകളിലടക്കം കോണ്‍ഗ്രസിന്റെ ശബ്‍ദവുമായിരുന്നു അദ്ദേഹം.

MediaOne Logo

Web Desk

  • Published:

    21 Nov 2018 1:03 AM GMT

കേരളത്തിനായി പാര്‍ലമെന്റില്‍ നിരന്തരം ശബ്ദം ഉയര്‍ത്തിയ ജനപ്രതിനിധി
X

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ നേതാവാണ് എം.ഐ ഷാനവാസ്. ഫറൂഖ് കോളജില്‍ കെ.എസ്.യു നേതാവായി വളര്‍ന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുവരെ എത്തിയ ചരിത്രമാണ് എം.ഐ ഷാനവാസിനുള്ളത്. സംഘടനാരംഗത്തും പാര്‍ലമെന്ററി രംഗത്തും ഒരുപോലെ കഴിവു തെളിയിച്ച നേതാവാണ് വിടവാങ്ങിയത്.

1951 സെപ്തംബര്‍ 22ന് ഇബ്രാഹീംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി കോട്ടയത്താണ് എം.ഐ ഷാനവാസിന്റെ ജനനം. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. ഫറൂഖ് കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. 1972-73 കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനായി.

1978ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റായി. കെ.പി.സി.സി അംഗം, ഐ.ഐ.സി.സി അംഗം എന്നീ നിലകളില്‍ സംഘടനാ രംഗത്ത് മികവ് തെളിയിച്ചു. കെ.പി.സി.സി ജോയിന്‍റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിലൂടെ മികച്ച സംഘാടകനാണെന്ന് തെളിയിച്ച എം.ഐ ഷാനവാസിനെ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്‍റ് സ്ഥാനവും തേടിയെത്തി.

ഒരിക്കല്‍ കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഷാനവാസ്, പിന്നീട് കരുണാകരനെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ തിരുത്തല്‍ ഗ്രൂപ്പ് രൂപീകരിച്ചപ്പോള്‍ അതിന്റെ മുന്‍നിരയിലെത്തി. തിരുത്തല്‍ ഗ്രൂപ്പ് ഇല്ലാതായപ്പോള്‍ എ ഗ്രൂപ്പിലും പിന്നീട് എ.കെ ആന്‍റണിയുടെ വിശ്വസ്തനുമായി. ‌അവസാനഘട്ടത്തില്‍ ഐ ഗ്രൂപ്പിന്റെ തന്ത്രശാലിയായ നേതാവായിരുന്നു ഷാനവാസ്.

സംഘടനാ രംഗത്ത് മികവ് തെളിയിച്ചെങ്കിലും പാര്‍ലമെന്ററി മേഖലയില്‍ ആദ്യ കാലത്ത് നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. രണ്ട് തവണ ചിറകീഴില്‍നിന്നും പാര്‍ലമെന്റിലേക്കും മൂന്ന് തവണ നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009ല്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ വയനാട്ടില്‍ നിന്നും സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച് പാര്‍ലമെന്റിലെത്തി. ഭൂരിപക്ഷം കുറഞ്ഞെങ്കിലും 2014 ലും വിജയം ആവര്‍ത്തിച്ചു. കേരളത്തിനായി പാര്‍ലമെന്‍റില്‍ നിരന്തരം ശബ്ദം ഉയര്‍ത്തുന്ന ജനപ്രതിനിധി കൂടിയാണ് എം.ഐ ഷാനവാസ്. മനുഷ്യവകാശ, ന്യൂനപക്ഷ വിഷയങ്ങളില്‍ ലോകസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും എല്‍.എല്‍.ബിയും ഉള്ള എം.ഐ ഷാനവാസ് ദേശീയ ചാനലുകളിലടക്കം കോണ്‍ഗ്രസിന്റെ ശബ്‍ദവുമായിരുന്നു.

ये भी पà¥�ें- എം.എെ ഷാനവാസ് എം.പി അന്തരിച്ചു 

ये भी पà¥�ें- മലബാറിനെ നെഞ്ചോട് ചേര്‍ത്ത കോട്ടയംകാരന്‍

TAGS :

Next Story