വിവാഹ വേദിയില്‍ അവര്‍ ചോദിച്ചു, എന്തുകൊണ്ട് എന്റെ സഹോദരങ്ങള്‍ തടവില്‍ കഴിയുന്നു?
അറസ്റ്റിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.

ദേശവ്യാപകമായി പ്രതിഷേധങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെ, വിവാഹ നിശ്ചയവും സമരവേദിയാക്കി മലപ്പുറം സ്വദേശികൾ. പൗരത്വ നിയമ ഭേദഗതിയുടെ ഭാഗമയായി കേരളത്തിൽ നടന്ന സംയുക്ത ഹർത്താലിൽ പിടിയിലായവർക്ക് ജാമ്യം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധിച്ചുള്ള പോസ്റ്റർ ഉയർത്തി പിടിച്ചായിരുന്നു പൊന്നാനിക്കാരൻ ഷാൻ അഹമ്മദും വധു പർവീനും വിവാഹ ചടങ്ങ് പൂർത്തീകരിച്ചത്.
പൗരത്വ നിയമ ഭേദഗതിക്ക് എതിരാണ് കേരളമെന്ന് മുഖ്യമന്ത്രിയുൾപ്പടെ പരസ്യമായി പ്രഖ്യാപിച്ച അവസരത്തിലാണ്, ഇതേ നിയമത്തിനെതിരെ സമരം ചെയ്ത യുവാക്കൾക്ക് ജാമ്യം പോലും നിഷേധിച്ച് തടവിലിട്ടിരിക്കുന്നതെന്ന വിമർശനമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. അറസ്റ്റിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഹർത്താലിൽ പങ്കെടുത്ത സാലിഹ്, നഈം, ഷിഹാസ്, ഫസ്ബർ, മുഹമ്മദ് സാലിഹ്, ഹാഷിർ നാസർ എന്നിങ്ങനെ ആറ് പേരെയാണ് ജാമ്യം നിഷേധിച്ച് തടവിലാക്കിയിരിക്കുന്നത്.

സമരത്തിൽ പിടികൂടിയവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിൽ പൊലീസ് മനപ്പൂർവം താമസം വരുത്തിയെന്നും ആരോപണമുണ്ട്. പൊലീസിനെ ആക്രമിച്ചുവെന്നതടക്കമുള്ള ഗുരുതര കുറ്റമാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന് പുറത്ത് നടക്കുന്ന സമര പരിപാടികൾക്ക് പിന്തുണ നൽകുകയും, പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത സ്പീക്കർ ശ്രീരാമകൃഷ്ണൻ, സ്വന്തം മണ്ഡലത്തിലെ ആറ് ചെറുപ്പക്കാരുടെ നീതി നിഷേധത്തെ കുറിച്ച് മൗനം പാലിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു.
Adjust Story Font
16