Quantcast

‌കോവിഡ് 19; വ്യാജപ്രചാരണങ്ങൾ നടത്തുന്നത് നിന്ദ്യവും അപഹാസ്യവും: കടകംപള്ളി സുരേന്ദ്രൻ

ഇപ്പോൾ രാവിലെ ഏഴുമുതൽ 11 മണിവരെ പ്രവർത്തിക്കുന്ന അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ച് മണിവരെ പ്രവർത്തിക്കാം

MediaOne Logo

  • Published:

    10 July 2020 12:55 PM GMT

‌കോവിഡ് 19; വ്യാജപ്രചാരണങ്ങൾ നടത്തുന്നത് നിന്ദ്യവും അപഹാസ്യവും: കടകംപള്ളി സുരേന്ദ്രൻ
X

ജില്ലയിൽ കോവിഡ്-19 ന്‍റെ പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന ചില പ്രത്യേക പ്രദേശങ്ങളിൽ ചിലർ സാധാരണക്കാർക്കിടയിൽ വ്യാജപ്രചാരണം നടത്തി അവരെ തെരുവിലിറക്കുന്നത് അത്യന്തം ക്രൂരവും നിന്ദ്യവുമായ നടപടിയാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു മഹാമാരിയിൽ നിന്നും രക്ഷ നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്ത് സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിന് തുരങ്കംവെയ്ക്കാൻ ശ്രമിക്കുന്നത് എന്തിന്‍റെ പേരിലാണെങ്കിലും അങ്ങേയറ്റം പരിഹാസ്യവും അപലപനീയവുമാണ്.

എല്ലാവരും ഒത്തൊരുമയോടെ നിൽക്കേണ്ടുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള നിന്ദ്യ പ്രവൃത്തികളിൽ ഏർപ്പെടുന്നവർ ഉടനടി അതിൽ നിന്നും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കലക്ടറേറ്റിൽ ചേർന്ന കോവിഡ്-19 അവലോകന യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോർപ്പറേഷൻ പരിധിയിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണ്. പക്ഷേ ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാൻ മറ്റു മാർഗ്ഗങ്ങൾ നമുക്ക് മുന്നിലില്ല. രോഗ വ്യാപനത്തിന്‍റെ തോത് വല്ലാതെ വർധിപ്പിച്ച കോർപ്പറേഷനിലെ ചില വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണുകളായും ബഫർ സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിൽ ബഫർ സോണുകളിലുൾപ്പെട്ട മുട്ടത്തറ, വലിയതുറ, വള്ളക്കടവ് വാർഡുകളിൽ മാത്രം നിലവിലുള്ള നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇപ്പോൾ രാവിലെ ഏഴുമുതൽ 11 മണിവരെ പ്രവർത്തിക്കുന്ന അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ച് മണിവരെ പ്രവർത്തിക്കാം. കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം പ്രവർത്തനം. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് ഈ പ്രദേശങ്ങളിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട് എന്നതിനാലാണ് ഇളവ് നൽകുന്നത്.

കൂടാതെ സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയവയുടെ ന്യായവില മൊബൈൽ യൂണിറ്റുകൾ ദിവസേന ഈ പ്രദേശങ്ങളിലെത്തി വിൽപ്പന നടത്തും. മൊബൈൽ എ.ടി.എമ്മിന്‍റെ സേവനവും ലഭ്യമാക്കും. ഇവിടങ്ങളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ വേണ്ട നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ നാടൻ വള്ളങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും അനുമതി നൽകുന്നു. പ്രദേശത്തുള്ളവരുടെ ഉപയോഗത്തിനായുള്ള മത്സ്യബന്ധനമാണ് അനുവദിക്കുന്നത്. മത്സ്യം ബാക്കിവരികയാണെങ്കിൽ മത്സ്യഫെഡ് അടക്കമുള്ള സംവിധാനങ്ങളിലൂടെ അത് വിൽക്കുന്നതിനുള്ള സാഹചര്യമൊരുക്കും. കന്യാകുമാരിയിൽ നിന്ന് ഇങ്ങോട്ടുള്ള മത്സ്യബന്ധനവും കടൽയാത്രയും കർശനമായും തടയും. മേഖലകളിൽ കോഴിയിറച്ചിയുടെ വിൽപ്പനയ്ക്കായി കെപ്‌കോയുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ സേവനങ്ങൾ 24 മണിക്കൂറും ലഭിക്കാനുള്ള സംവിധാനങ്ങളും നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് മൊബൈൽ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. റേഷൻകടകൾ വഴി സൗജന്യമായി അരി വിതരണവും നടത്തിവരുന്നു.

ഈ മഹാവിപത്തിനെ തടയാൻ മനുഷ്യസാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചിലർ ചേർന്ന് ഇതിനെയൊക്കെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ജനങ്ങൾ സംയമനത്തോടെ ഈ സാഹചര്യങ്ങൾ മനസിലാക്കണമെന്നും കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

TAGS :

Next Story