Quantcast

'എൻ്റെ പേര് അൻവർ എന്നായതുകൊണ്ട് വർഗീയവാദിയാക്കാൻ ശ്രമം': പി.വി അൻവർ

'മത വിശ്വാസികൾ വർഗീയവാദികളല്ല, മറ്റ് മതങ്ങളെ എതിർക്കുന്നവരാണ് വർഗീയവാദികൾ'

MediaOne Logo

Web Desk

  • Updated:

    2024-09-29 17:16:04.0

Published:

29 Sep 2024 2:20 PM GMT

PV Anvar MLA
X

നിലമ്പൂർ: ചന്തക്കുന്നിലെ പൊതുയോഗത്തിൽ കൂത്തുപറമ്പ് സമരനായകൻ പുഷ്പനെ അനുസ്മരിച്ച് പ്രസംഗം തുടങ്ങി പി.വി അൻവർ എംഎൽഎ. വൻ ജനാവലിയാണ് അൻവറിനെ മുദ്രാവാക്യങ്ങളോടെ വേദിയിലേക്ക് വരവേറ്റത്.തൻ്റെ പേര് അൻവർ എന്നായതുകൊണ്ട് വർഗീയവാദിയാക്കാൻ ശ്രമമെന്ന് അൻവർ പറഞ്ഞു. 'മത വിശ്വാസികൾ വർഗീയവാദികൾ അല്ല, മറ്റ് മതങ്ങളെ എതിർക്കുന്നവരാണ് വർഗീയവാദികളെന്നും അൻവർ കൂട്ടിച്ചേർത്തു.

'കേരളം സ്ഫോടനാവസ്ഥയിലാണ്. പൊലീസിൽ 25 ശതമാനം ക്രിമിനലുകളാണ്. മൂന്നു വർഷത്തിലേറെയായി കരിപ്പൂർ വിമാനത്താവളത്തിലൂടെ വൻ തട്ടിപ്പ് നടക്കുന്നു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറി. പാർട്ടിയെന്നാൽ സാധാരണ സഖാക്കളാണ്.'- അൻവർ ചൂണ്ടിക്കാട്ടി. 'എൻ്റെ ഹൃദയത്തിൽ പിണറായി വിജയൻ വാപ്പയായിരുന്നു, അദ്ദേഹത്തെ വിശ്വസിച്ചു. മുഖ്യമന്ത്രിയോട് അഞ്ച് മിനുട്ടല്ല, 37 മിനുട്ട് സംസാരിച്ചു. മുഖ്യമന്ത്രി എഡിജിപിയെ മുറുക്കിപ്പിടിച്ചിരിക്കുകയാണെന്നും' അൻവർ പറഞ്ഞു. മാമി തിരോധാന കേസ് തന്നെ ഏൽപ്പിച്ചാൽ ഒരു മാസം കൊണ്ടു തെളിയിക്കാമെന്നും അൻവർ കൂട്ടിച്ചേർത്തു.

'കൈയും കാലും വെട്ടേൻ്റവൻ്റേത് വെട്ടണം, എൻ്റെ വെട്ടിയിട്ട് കാര്യമില്ല. കാലുവെട്ടിയാലും വീൽച്ചെയറിൽ വരും, വരാതിരിക്കണമെങ്കിൽ വെടിവെച്ച് കൊല്ലേണ്ടിവരുമെന്നും' അൻവർ പറഞ്ഞു.

നിലമ്പൂരിലെ പൊതുസമ്മേളനത്തിൽ ആയിരങ്ങളാണ് അൻവറിനെ കേൾക്കാനായി എത്തിയത്. വൻ സ്വീകരണമാണ് അൻവറിന് ലഭിച്ചത്. വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയുമായ ഇ.എ സുകുവാണ് യോഗത്തിൽ സ്വാഗതപ്രസംഗം നടത്തിയത്. കമ്യൂണിസ്റ്റുകാർക്ക് നെഞ്ചുറപ്പോടെ നിൽക്കാൻ ആത്മവിശ്വാസം നൽകിയ നേതാവാണ് പി.വി അൻവറെന്ന് സുകു പറഞ്ഞു.

സിപിഎമ്മുമായി ബന്ധം അവസാനിപ്പിച്ച ശേഷം പി.വി അൻവർ എംഎൽഎയുടെ ആദ്യ വിശദീകരണയോഗമാണ് ഇന്നത്തേത്. നിലമ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു പൊതുയോഗം. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന് എതിരായ തെളിവുകൾ വിശദീകരണയോഗത്തിൽ പുറത്തുവിടുമെന്ന് അൻവർ ഇന്നലെ പറഞ്ഞിരുന്നു.

TAGS :

Next Story