ആശമാരുടെ സമരം; അരാജക സംഘടനകളുടെ സമര നാടകമെന്ന് സിപിഎം
സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് സമരക്കാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന ആശമാരുടെ രാപ്പകൽ സമരം തള്ളി സിപിഎം. നിലവിൽ നടക്കുന്നത് അരാജക സംഘടനകളുടെ സമര നാടകമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ആരോപിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ മുരളീധരൻ, മഹിളാ കോൺഗ്രസ് അംഗങ്ങൾ, നടി രഞ്ജിനി തുടങ്ങിയവർ ഇന്ന് വേദിയിലെത്തി.
ആശമാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണ് നടക്കുന്നതെന്നും സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്നും ദേശാഭിമാനിയിൽ ലേഖനം എഴുതിയത് പിന്നാലെയാണ് സമരത്തെ തള്ളി വീണ്ടും എളമരം കരീം രംഗത്തെത്തിയത്. രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് അതിവേഗം പിന്തിരിയണം. പാട്ടപ്പിരിവ് സംഘങ്ങളാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി പത്രത്തിൽ ലേഖനം എഴുതിയാലൊന്നും ആളുകൾ അംഗീകരിക്കില്ലന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. സമരത്തിന് പിന്തുണയറിയിച്ച് നടി രഞ്ജിനിയും ഇന്ന് സമരപ്പന്തലിലെത്തി.
അതേസമയം, സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് സമരക്കാരും തിരിച്ചടിച്ചു. സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത ഇനിയും തുറന്നിട്ടില്ലാത്ത പശ്ചാത്തലത്തിൽ സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.
Adjust Story Font
16