Quantcast

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; കെ സുധാകരനെതിരെ കേസ്‌

തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം.

MediaOne Logo

Web Desk

  • Updated:

    2022-05-19 02:53:45.0

Published:

19 May 2022 2:29 AM GMT

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; കെ സുധാകരനെതിരെ കേസ്‌
X

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിൻസന്റിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത് അധിക്ഷേപമാണ്, അതുകൊണ്ട് കേസെടുക്കണം എന്നാണ് പരാതിയിൽ പറയുന്നത്.

തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം. പരാമർശം വിവാദമായതോടെ താൻ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു. സർക്കാർ സംവിധാനങ്ങൾ തെരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താൻ പ്രതികരിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

അതിനിടെ സുധാകരന്റെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് രംഗത്തെത്തി. അങ്ങനെയൊരു നാട്ടുഭാഷ സുധാകരന്റെ നാട്ടിലില്ലെന്ന് സ്വരാജ് പറഞ്ഞു. കെ സുധാകരന്റെ നാട്ടിലെ ഭാഷ ഇങ്ങനെയാണെന്ന് തോന്നുന്നില്ല. അതേത് നാടാണ്? ഇനി ഇങ്ങനെയാണ് ഭാഷയെങ്കിൽ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഈ ഭാഷയിലാണോ വിശേഷിപ്പിക്കുക എന്നും അദ്ദേഹം ചോദിച്ചു.

സുധാകരന്റെ പ്രസ്താവനക്കെതിരെ സിപിഎം നേതൃത്വം യാതൊരു നടപടിക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനം മുന്നിൽവെച്ചാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത്. അതിനിടെ ഇത്തരം സംസ്‌കാരശൂന്യമായ പ്രസ്താവനകൾക്ക് യാതൊരു വിലയും കൽപിക്കുന്നില്ല. സുധാകരന്റെ ജൽപനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങൾക്ക് മുന്നിൽവെക്കുകയാണ്. അവർ അതിന് മറുപടി നൽകുമെന്നും സ്വരാജ് പറഞ്ഞു.



TAGS :

Next Story