'കിഫ്ബി റോഡുകളിൽ ടോൾ പിരിക്കും'; സ്ഥിരീകരിച്ച് മുഖ്യമന്ത്രി
കേന്ദ്ര നിലപാടുകളാണ് യൂസർ ഫീസ് പോലുള്ള ബദൽ മാർഗങ്ങൾ തേടാൻ കാരണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള സർക്കാർ തീരുമാനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിലപാടുകളാണ് യൂസർ ഫീസ് പോലുള്ള ബദൽ മാർഗങ്ങൾ തേടാൻ കാരണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. യൂസർ ഫീസ് ഉപയോഗിച്ച് കിഫ്ബിക്ക് വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയും. സർക്കാരിൽ നിന്നുള്ള ഗ്രാന്റ് കാലക്രമേണ ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി വഴിയെടുത്ത ലോണുകൾ സംസ്ഥാനത്തിന്റെ പൊതുകടമായി മാറ്റിയതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കഴിഞ്ഞതിനാൽ സർക്കാരിന് വായ്പയെടുക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇത് മറികടക്കാനാണ് കിഫ്ബി റോഡുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള സർക്കാർ ശ്രമം. ടോൾ ഏർപ്പെടുത്തുന്നതിന് സിപിഎം നേതൃത്വം നേരത്തെ അംഗീകാരം നൽകിയിരുന്നു.
കിഫ്ബി സുതാര്യമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനമാണ്. അതുകൊണ്ടാണ് മികച്ച ക്രെഡിറ്റ് റേറ്റിങ് ഉള്ളത്. കിഫ്ബിയിൽ സിഎജി ഓഡിറ്റ് അടക്കം എല്ലാം സുതാര്യമായി നടക്കുന്നുണ്ട്. കിഫ്ബി ആരുടെയും തറവാട്ട് സ്വത്തല്ല എന്ന പ്രതിപക്ഷനേതാവിന്റെ വിമർശനം യാഥാസ്ഥിതിക കാഴ്ചപ്പാടാണ്. കിഫ്ബിയുടെ നേട്ടങ്ങൾ പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതിൽ അതിശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16