'ഈ കൈകൾ ശുദ്ധമാണ്; മകൾ കമ്പനി തുടങ്ങിയത് ഭാര്യയുടെ പണംകൊണ്ട്'; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
മുമ്പ് ഭാര്യക്കും തനിക്കുമെതിരെ ആരോപണമുന്നയിച്ചവർ ഇപ്പോൾ മകൾക്ക് നേരെ തിരിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മകൾക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാലത്ത് തന്റെ വീടിനെക്കുറിച്ചായിരുന്നു ആരോപണം. അന്ന് വലിയ വീടിന്റെ ഫോട്ടോ കാണിച്ച് തന്റെ വീടാണെന്നാണ് പറഞ്ഞിരുന്നത്. നാട്ടിൽ കാണുന്ന സ്ഥലമെല്ലാം ഇന്നയാളുടേതാണെന്ന് പറഞ്ഞു. കമല ഇന്റർനാഷണലിന്റെ പേരിൽ ഭാര്യക്കെതിരെ ആരോപണങ്ങളുന്നയിച്ചു. ഇപ്പോൾ മകൾക്കെതിരെയാണ് ആരോപണങ്ങൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ വിരമിച്ചപ്പോൾ കിട്ടിയ പണം കൊണ്ടാണ് മകൾ കമ്പനി തുടങ്ങിയത്. മുമ്പ് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ഈ കൈകൾ ശുദ്ധമാണ്. അത് എവിടെയും പറയാൻ കഴിയും മനസ്സമാധാനമാണ് മനുഷ്യന് വലുത്. തെറ്റ് ചെയ്യാത്തതിനാൽ തനിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും ഉള്ളിൽ ഒരു ചിരിയോടെ കേൾക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാമക്ഷേത്ര വിഷയത്തിലടക്കം കോൺഗ്രസ് സ്വീകരിച്ച നിലപാടുകളെ മുഖ്യമന്ത്രി വിമർശിച്ചു. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കോൺഗ്രസ് നിർത്തണം. സംഘപരിപാർ വക്താക്കളെ സർവകലാശാലകളിലേക്ക് കൊണ്ടുവരാൻ ചാൻസലർ സ്ഥാനത്തിരിക്കുന്ന ബഹുമാന്യൻ ശ്രമിച്ചു. ഉന്നത വിദ്യാഭ്യാസരംഗം കുഴപ്പത്തിലാണെന്ന് ചാൻസലറും കോൺഗ്രസും ബി.ജെ.പിയും പറയുന്നു. ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ തിടുക്കത്തിൽ നീക്കങ്ങൾ നടക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം എന്നും മുന്നിലുണ്ടാകും. സംഘപരിവാറിന്റെ ഭരണ മോഹങ്ങളെ പാർലമെന്റിലെത്തുന്ന ഓരോ ഇടതുപക്ഷക്കാരനും ഇല്ലാതാക്കും. ഇടതുപക്ഷം ദുർബലമായ സ്ഥലങ്ങളിൽ സംഘ്പരിവാറിനെ എതിർക്കാൻ കോൺഗ്രസിനെ സഹായിക്കില്ലെന്ന് പിടിവാശിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16