ആശമാരുടെ സമരം കോൺഗ്രസ് ഏറ്റെടുക്കും
ആശമാർക്കെതിരായ സര്‍ക്കുലര്‍ നാളെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ കത്തിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: ആശമാരുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കും. ആശമാർക്ക് പിന്തുണയുമായി അടുത്ത മാസം 3ന് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും. ആശമാർക്കെതിരായ സര്‍ക്കുലര്‍ നാളെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നില്‍ കത്തിച്ച് പ്രതിഷേധിക്കും. കലക്ട്രേറ്റുകളിലേക്കും പ്രതിഷേധം സംഘടിപ്പിക്കും.
ആശമാർക്ക് സ്ഥിര നിയമനം നൽകണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. തുടർച്ചയായി അഞ്ചുവർഷം സേവനം പൂർത്തീകരിച്ചവർക്ക് ഏതെങ്കിലും തസ്തികയിൽ സ്ഥിരനിയമനം നൽകണമെന്ന് സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. സമരം ന്യായമാണെങ്കിലും ഓണറേറിയം വർധിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആശാവർക്കർമാരുടെ സമരത്തെ നേരിടാൻ സര്‍ക്കാര്‍ ബദൽ മാർഗം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്. ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്താൻ സന്നദ്ധപ്രവർത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സർക്കാർ മറ്റു വഴികൾ തേടിയത്. സമരം തീർക്കാൻ സർക്കാർ ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സമരത്തിന് പിന്നിൽ അരാജകത്വശക്തികൾ ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു.
ആശാവർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണം എന്നാണ് സർക്കാർ നിർദ്ദേശം. ഏതെങ്കിലും പ്രദേശത്ത് ആശാവർക്കർ തിരിച്ചെത്തിയില്ലെങ്കിൽ മറ്റു വാർഡുകളിലെ ആശാവർക്കമാർക്ക് പകരം ചുമതല നൽകണം. ഇതിനോടും ആശാവർക്കർമാർ സഹകരിച്ചില്ലെങ്കിൽ ആരോഗ്യവകുപ്പിലെ ജീവനക്കാർക്കോ സന്നദ്ധ പ്രവർത്തകർക്കോ ചുമതല നൽകണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്.
Adjust Story Font
16