മുസ്‍ലിം വിദ്വേഷ പരാമര്‍ശം: സിപിഎം ആവോലി ലോക്കല്‍ സെക്രട്ടറി എം.ജെ ഫ്രാന്‍സിസിനെ നീക്കി
ഇന്ന് ചേര്‍ന്ന മൂവാറ്റുപുഴ ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

എറണാകുളം: മുസ്ലിം വിദ്വേഷ പരാമർശം നടത്തിയ മൂവാറ്റുപുഴ ആവോലി ലോക്കൽ സെക്രട്ടറി എം ജെ ഫ്രാൻസിസിനെ തൽസ്ഥാനത്തുനിന്ന് നീക്കി. ഇന്ന് ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഫേസ്ബുക്കിലൂടെ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ എസ്ഡിപിഐ പ്രാദേശിക നേതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ഉതകുന്ന നിലപാട് മാത്രമേ പാർട്ടി സ്വീകരിക്കുകയുള്ളൂ എന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.
ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്‍ലിംകൾക്കാണെന്നായിരുന്നു മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ ഫ്രാൻസിസ് ആണ് ഫേസ്ബുക്ക് കമന്റിൽ പങ്കുവെച്ച വിദ്വേഷ കമന്റ്. കെ. ടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലായിരുന്നു എം. ജെ ഫ്രാന്‍സിസിന്റെ കമന്‍റ്.
നോമ്പെടുത്താൽ ഒരു വർഷം പ്ലാൻ ചെയ്ത കുറ്റങ്ങൾക്ക് പരിഹാരമായെന്നാണ് ചിലർ കരുതുന്നതെന്നും കമന്റിൽ ആരോപണം. 'ഈ സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവം ഉള്ളത് മുസ്‍ലിംകൾക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയിൽപോയി അഞ്ചുനേരം പ്രാർഥിച്ചാൽ മതി.അതുപോലെ എല്ലാവർഷവും നോമ്പ് നോറ്റ് പകൽ മുഴുവൻ ഉമിനീര് രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങിയാൽ ഒരു വർഷക്കാലം പ്ലാൻ ചെയ്ത കുറ്റങ്ങള്‍ക്ക് പോരായ്മകളും പരിഹാരങ്ങളും ഉണ്ടാകും എന്നാണ് മതപുരോഹിതന്മാർ പഠിപ്പിക്കുന്നത്' എന്നും കമന്റിൽ പറയുന്നു. വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു.
അതേസമയം, ഫ്രാൻസിസിന്റേത് സിപിഎം നിലപാടല്ലെന്ന് മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അഡ്വ.അനിഷ് മാത്യു വ്യക്തമാക്കിയിരുന്നു. മൂവാറ്റുപുഴ പൊലീസ് സംഭവത്തിൽ എം.ജെ ഫ്രാന്‍സിസിനെ കേസ് എടുത്തിരുന്നു.
Adjust Story Font
16