'പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ബിജെപിയിലേക്ക് വോട്ടു പോകുന്നു'; സിപിഎം സംഘടനാ റിപ്പോർട്ട്
വോട്ട് ചോര്‍ച്ച ഗൗരവമായി കാണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം

തിരുവനന്തപുരം: പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയിലേക്ക് വോട്ട് പോകുന്നതെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്. ഈ ചോർച്ച ഗൗരവപരമായി കാണണമെന്നും സംഘടനാ റിപ്പോർട്ടിൽ പരാമർശിക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം സർക്കാരിനോടുള്ള എതിർപ്പിന് കാരണമാകുന്നുവെന്നും വിമർശനമുണ്ട്.
അതേസമയം, സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും. കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ സമ്മേളന വേദിയായ ടൗൺഹാളിൽ പതാക ഉയർത്തും. 30 വർഷത്തിനുശേഷമാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംഘടനാ, രാഷ്ട്രീയ റിപ്പോർട്ടുകൾ അവതരിപ്പിക്കും. 'നവ കേരളത്തിന്‍റെ പുതുവഴികൾ' എന്ന രേഖ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും.
കേരളത്തിൽ വൻ കുതിപ്പ് ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന രേഖയിലുള്ളത്. ഐടി, ടൂറിസം മേഖലകളിൽ വൻകിട പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്..യുവാക്കൾ വിദേശത്തേക്ക് പോകുന്ന പ്രവണത കുറയ്ക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും രേഖയിൽ ഉണ്ടെന്നാണ് വിവരം.
സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട രേഖകൾ രാഷ്ട്രീയ, സംഘടന റിപ്പോർട്ടായിരുന്നു. എറണാകുളം സമ്മേളനത്തിലൂടെ അത് മാറി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി 'നവ കേരളത്തിൻറെ പാർട്ടിക്കാഴ്ചപ്പാട്' എന്ന രേഖ അവതരിപ്പിക്കുകയും പിന്നീട് ഇടതുമുന്നണി നയമായി അത് മാറുകയും ചെയ്തു.അതിന്റെ തുടർച്ചയാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന 'നവ കേരളത്തിൻറെ പുതു വഴികൾ' എന്ന രേഖ .
കഴിഞ്ഞ രേഖയിൽ അവതരിപ്പിച്ച പ്രധാന പ്രഖ്യാപനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മുഖ്യമന്ത്രി പറയും.വൻതോതിൽ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങളാണ് രേഖയിലുള്ളത്. ഐടി ,ടൂറിസം മേഖലകളിലുള്ള പദ്ധതികൾക്കാണ് മുൻതൂക്കം.ലോകത്തിലെ വൻകിടക്കാരെ കേരളത്തിലേക്ക് ആകർഷിക്കാൻ വേണ്ടി നിയമ ,ചട്ടപരിഷ്കരണം രേഖയിൽ ഉണ്ടായേക്കും. റോഡ് ,റെയിൽ മറ്റ് അനുബന്ധ വികസനങ്ങൾക്ക് വേഗം കൂട്ടും എന്ന് പ്രഖ്യാപനം ഇതിന്‍റെ ഭാഗമായി ഉണ്ടാവും.
യുവാക്കൾ വിദേശത്ത് പോകുന്നത് ഒഴിവാക്കാൻ സമാനമായ സാഹചര്യം ഇവിടെ സൃഷ്ടിക്കും.വയോജന സൗഹൃദ സംസ്ഥാനം, ഭിന്നശേഷി കുട്ടികൾക്ക് സർക്കാരിന്റെ സംരക്ഷണം തുടങ്ങിയ പദ്ധതികൾ പ്രതീക്ഷിക്കാം.രേഖ സംസ്ഥാന സംസ്ഥാന സമ്മേളനം അംഗീകരിക്കുകയും, പിന്നീട് ഇടതുമുന്നണി ചർച്ച ചെയ്ത് എൽഡിഎഫ് രേഖയാക്കി മാറ്റുകയും ചെയ്യും
530 ഓളം പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.75 വയസ് പ്രായപരിധി കടന്നവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും.സംസ്ഥാന സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും പുതുമുഖങ്ങൾ നിരവധിപേർ വരാൻ സാധ്യതയുണ്ട്.
Adjust Story Font
16