ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയത് എംഎസ് സൊല്യൂഷൻസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ
സൈബർ വിദഗ്ധരെയടക്കം ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ

കോഴിക്കോട്: ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തിയത് എംഎസ് സൊല്യൂഷൻസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ക്രൈംബ്രാഞ്ച് പ്രാഥമികമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. താൻ ചോദ്യപേപ്പറിനെക്കുറിച്ച് പ്രവചനമാണ് നടത്തിയതെന്ന് എംഎസ് സൊല്യൂഷൻ സിഇഔ ഷുഹൈബ് പറഞ്ഞതിന് എതിരാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ചോദ്യം ചെയ്തതിന് പിന്നാലെ സൈബർ വിദഗ്ധരെയടക്കം ഉൾപ്പെടുത്തി ശാസ്ത്രപരിശോധനയും ക്രൈംബ്രാഞ്ച് നടത്തിയിരുന്നു, ഇതിലാണ് എംഎസ് സൊല്യൂഷനെതിരെ കണ്ടെത്തൽ നടത്തിയത്. കേസിൽ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങി ഏഴ് വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് എഫ്‌ഐആർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എംഎസ് സൊല്യൂഷൻസിനെ കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ചോർത്തലിൽ പങ്കുണ്ടെന്നും എഫ്‌ഐആറിൽ കുറിച്ചിട്ടുണ്ട്.
എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിൻറെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും . വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴികൾ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഇന്നലെ യോഗം ചേർന്ന അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ഇതിൻറെയും പുതിയ കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലായിരിക്കും ഷുഹൈബിൻറെ മൊഴിയെടുക്കുക. എഡ്യുക്കേഷണൽ പ്ലാറ്റ്‌ഫോമുകളുമായി ബന്ധമുള്ള എയ്ഡഡ് അധ്യാപകരുടെ വിവര ശേഖരണവും പൊലീസ് തുടരുന്നുണ്ട്. സൈലം ഉൾപ്പെടെ മറ്റു പ്ലാറ്റ് ഫോമിനെതിരായ പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
എംഎസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നൽകിയ സ്‌കൂൾ അധ്യാപകരുടെ മൊഴിയെടുത്തിരുന്നു . കോഴിക്കോട് ചക്കാലക്കൽ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത് ഇവരിൽ നിന്ന് തെളിവുകളും ശേഖരിച്ചു.
വാർത്ത കാണാം-
Adjust Story Font
16