'മന്ത്രിയോ മുതലാളിയോ?'; സിപിഎം സംസ്ഥാന സമ്മേളനത്തിൽ പി.രാജീവിന് വിമര്‍ശനം
സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളിൽ വ്യക്തതയില്ലെന്ന് ചില അംഗങ്ങൾ പറഞ്ഞു

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ വ്യവസായ മന്ത്രി പി.രാജീവിനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രൂക്ഷ വിമർശനം. പൊതുമേഖലയിലെ പ്രശ്നം പറയുമ്പോൾ മന്ത്രി പെരുമാറുന്നത് മുതലാളിയെ പോലെയാണെന്ന് ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധി വിമർശിച്ചു. സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളിൽ വ്യക്തതയില്ലെന്ന് ചില അംഗങ്ങൾ പറഞ്ഞു.
കയർ മേഖലയിലെ പ്രശ്നങ്ങളിൽ വ്യവസായ മന്ത്രി ഇടപെടുന്നില്ലെന്ന വിമർശനം ആലപ്പുഴയിൽ നിന്ന് തന്നെ ഉയർന്നു വന്നതാണ്.അതിനു പിന്നാലെയാണ് പൊതുമേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി പി. രാജീവിനെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായത്.മന്ത്രി വ്യവസായ നിക്ഷേപത്തിൽ മാത്രം ശ്രദ്ധിച്ചു പൊതു മേഖലയെ തഴയുന്നു. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാൻ നടപടിയില്ല.അടിസ്ഥാന മേഖലയിൽ നിന്ന് വളർന്ന നേതാവിന് ചേർന്ന് നടപടിയല്ല മന്ത്രിയുടേത് എന്നും ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു.
പാർട്ടി സെക്രട്ടറിക്കെതിരെ പല ജില്ലകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്.സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല.രാവിലെ പറയുന്നതല്ല ഉച്ചക്കും വൈകിട്ടും പറയുന്നത്.വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണമെന്നത് പാർട്ടി സെക്രട്ടറിക്കും ബാധകമാണെന്നാണ് അംഗങ്ങൾ പറഞ്ഞത്. എം.വി ഗോവിന്ദനെതിരെ കണ്ണൂർ പക്ഷപാതവും പ്രതിനിധികൾ ആരോപിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ വിമർശനങ്ങൾ അല്ല ഉണ്ടായതെന്നാണ് ഗോവിന്ദന്‍റെ വിശദീകരണം.
തെറ്റായ പ്രവണതകൾ തിരുത്താൻ വേണ്ടിയുള്ള പ്ലീനങ്ങൾ ഫലം കണ്ടില്ലെന്നും ചിലർ പറഞ്ഞു.സംസ്ഥാന കമ്മിറ്റി ഇടപെട്ടിട്ടും സഹകരണ മേഖലയിൽ തിരുത്തൽ സാധ്യമായിട്ടില്ല.സഹകരണ മേഖലയിൽ നടക്കുന്ന കൊള്ള തടയാൻ മാർഗരേഖ വേണമെന്ന് ആവശ്യമുയർന്നു.
Adjust Story Font
16