സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തുകൃഷ്ണന്‍റെ രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്ത്
തട്ടിപ്പിലുള്ള എ.എന്‍ രാധാകൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

എറണാകുളം: സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് പ്രതിയായതോടെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍റെ കൂടുതല്‍ രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്ത്. നിയമോപദേശക എന്ന ബന്ധം മാത്രമാണ് അനന്തുവുമായുള്ളതെന്ന് ലാലി വിന്‍സെന്റ് മീഡിയാവണിനോട് പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണന് തട്ടിപ്പിലുള്ള പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
ആയിരം കോടിയുടെ ഓഫർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍റെ രാഷ്ട്രീയ ബന്ധങ്ങള്‍ അതിവിപുലമാണ്. പ്രധാനന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാർ, എംപിമാർ എംഎല്‍എമാർ തുടങ്ങിയവരുമായി അടുത്ത് സഹവസിക്കാന്‍ അനന്തുകൃഷ്ണന് അവസരം ലഭിച്ചിട്ടുണ്ട്. ഈ ബന്ധങ്ങളെല്ലാം അനന്തു തട്ടിപ്പിന് മറയാക്കാന്‍ ഉപയോഗിച്ചു എന്ന് വേണം കരുതാന്‍. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണനായിരുന്നു സൈന്‍ എന്ന സംഘടനയുടെ പേരില്‍ നടത്തിയിരുന്ന പരിപാടികളുടെ പ്രധാന മുഖം. അനന്തുകൃഷ്ണനൊപ്പം എ.എന്‍ രാധാകൃഷ്ണന്‍ നിരന്തരം എറണാകുളത്തെ വേദികളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. തട്ടിപ്പില്‍ എ.എന്‍ രാധാകൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
അതേസമയം, എ.എന്‍ രാധാകൃഷ്ണന്റെ നിയന്ത്രണത്തിലുള്ള സൈന്‍ സൊസൈറ്റി വഴി ഇടപാട് നടത്തിയവർക്ക് പണം തിരിച്ചു നല്‍കാന്‍ ആരംഭിച്ചു. കൊച്ചിയിലെ ഓഫീസിലെത്തിയ ഇടപാടുകാരില്‍ പലരും പണം കൈപ്പറ്റി. പദ്ധതിയില്‍ ഒരു തട്ടിപ്പുമില്ലെന്ന് ന്യായീകരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് നിയമോപദേശക എന്ന ബന്ധം മാത്രമാണ് തനിക്കുള്ളതെന്ന് വിശദീകരിച്ചു.
Adjust Story Font
16