ചാലക്കുടിയിൽ പുലിയെ പിടികൂടാൻ കൂടുതൽ കൂടുകൾ സ്ഥാപിക്കാൻ തീരുമാനം; തിങ്കളാഴ്ച ജനകീയ തിരച്ചിൽ
തെർമൽ ഡ്രോണുകൾ അടക്കം പുലിയെ കണ്ടെത്താൻ ഉപയോഗിക്കും

തൃശൂർ: ചാലക്കുടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ കൂടുതൽ കൂടുകൾ സ്ഥാപിക്കാൻ തീരുമാനം. റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തിങ്കളാഴ്ച ജനകീയ തിരച്ചിൽ നടത്താനും തീരുമാനമായി.
തെർമൽ ഡ്രോണുകൾ അടക്കം പുലിയെ കണ്ടെത്താൻ ഉപയോഗിക്കും. പൊലീസും വനം വകുപ്പും സംയുക്തമായി രാത്രി പട്രോളിങ്ങിനിറങ്ങും. തുടർച്ചയായ ദിവസങ്ങളിൽ ജനവാസ മേഖലയിൽ പുലിയെ കണ്ടതിനെ തുടർന്നാണ് അടിയന്തരയോഗം വിളിച്ചത്.
കണക്കകടവ് സ്വദേശി അമ്മിണിയുടെ വീട്ടിലാണ് ഇന്നലെ രാത്രി പുലിയെത്തിയത്. വളർത്തുനായയെ ആക്രമിച്ചതായും താൻ കണ്ടത് പുലിയെ തന്നെയാണെന്നും വീട്ടമ്മ പറയുന്നു. രാത്രി പത്തരയ്ക്കാണ് വളർത്തുനായയെ പുലി ആക്രമിച്ചതെന്ന് ടി.ജെ സനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. വീട്ടുകാർ ലൈറ്റിട്ട് നോക്കി ബഹളം വച്ചപ്പോഴാണ് പുലി ഓടിപ്പോയത്.
ചാലക്കുടി, കൊരട്ടി മേഖലയിൽ പുലിയെ കാണുന്നുണ്ടെന്ന് നാട്ടുകാർ നിരന്തരം പരാതിയുയർത്തുന്നുണ്ട്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടത്തും കണ്ടത് ഒരു പുലിയെ തന്നെയാണെന്നാണ് വനംവകുപ്പ് പറയുന്നത്. ഈ പരിസരത്തെവിടെയും കാടില്ലാതിരുന്നിട്ടും ഇവിടേക്ക് എങ്ങനെ പുലിയെത്തി എന്നതാണ് വനംവകുപ്പിന്റെ സംശയം. നേരത്തെ, വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയിരുന്നില്ല.
Adjust Story Font
16