Quantcast

'സ്വന്തം നേതാവിന്റെ ജീവിതപങ്കാളിയെ പോലും വെറുതെവിടാത്തവരാണ് സൈബര്‍ കോണ്‍ഗ്രസ്'; ദിവ്യ എസ് അയ്യര്‍ക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ

'ഇവിടെ ഒന്നും നടക്കില്ലെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഓഫീസ് പൂട്ടി പോയവരാണ് ദേശീയപാതാ അതോറിറ്റി. വിഴിഞ്ഞം പോര്‍ട്ട് തന്നെ ഇവിടെ നടക്കില്ലെന്നു പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു.'

MediaOne Logo

Web Desk

  • Published:

    15 July 2024 4:09 PM GMT

DYFI Kerala state secretary VK Sanoj supports Divya S Iyer in cyber attack, cyber congress, Vizhinjam port
X

വി.കെ സനോജ്, ദിവ്യ എസ് അയ്യര്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച വിഴിഞ്ഞം തുറമുഖം എം.ഡി ദിവ്യ എസ് അയ്യര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. മുഖ്യമന്ത്രിയെ പ്രശംസിച്ചു എന്ന കാരണത്താല്‍ ദിവ്യ വേട്ടയാടപ്പെടുകയാണ്. സ്വന്തം നേതാവിന്റെ ജീവിതപങ്കാളിയെ പോലും വെറുതെവിടാത്തവരാണ് സൈബര്‍ കോണ്‍ഗ്രസ് എന്നും സനോജ് വിമര്‍ശിച്ചു.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് പ്രസംഗിച്ചു എന്ന കാരണത്താല്‍ ദിവ്യ എസ് അയ്യര്‍ വേട്ടയാടപ്പെടുകയാണ്. സ്വന്തം പാര്‍ട്ടി നേതാവിന്റെ ജീവിതപങ്കാളിയെപ്പോലും വെറുതെവിടില്ലെന്നാണ് ഡോ. സരിന്‍ നേതൃത്വം നല്‍കുന്ന സൈബര്‍ കോണ്‍ഗ്രസ് എന്ന സ്ത്രീ വിരുദ്ധ-സാമൂഹ്യ വിരുദ്ധ ക്രിമിനല്‍ സംഘം പ്രഖ്യാപിച്ചത്. വന്‍കിട പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞെന്നും പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്‍കിട വികസന പദ്ധതികള്‍ റോക്കറ്റ് വേഗത്തില്‍ മുന്നോട്ടുപോയെന്നുമുള്ള വസ്തുത മാത്രമാണ് ദിവ്യ എസ് അയ്യര്‍ പങ്കുവച്ചത്. കല്ലുപാകി നടന്നിട്ട് തമ്മിലടിച്ചു തീര്‍ത്ത കാപട്യ മുന്നണിയെ ജനങ്ങള്‍ പരിഹസിക്കുന്നതിന്റെ ജാള്യത സ്ത്രീകളെ തെറിവിളിച്ചു തീര്‍ക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും സനോജ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ കുറ്റപ്പെടുത്തി.

വി.കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദിവ്യ എസ് അയ്യര്‍ ഐ.എ.എസ് ആണ് സൈബര്‍ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തിന്റെ പുതിയ ഇര. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് പ്രസംഗിച്ചു എന്ന കാരണത്താല്‍ ദിവ്യ എസ് അയ്യര്‍ വേട്ടയാടപ്പെടുകയാണ്. സ്വന്തം പാര്‍ട്ടി നേതാവിന്റെ ജീവിതപങ്കാളിയെപ്പോലും വെറുതെവിടില്ലെന്നാണ് ഡോ. സരിന്‍ നേതൃത്വം നല്‍കുന്ന സൈബര്‍ കോണ്‍ഗ്രസ് എന്ന സ്ത്രീ വിരുദ്ധ-സാമൂഹ്യ വിരുദ്ധ ക്രിമിനല്‍ സംഘം പ്രഖ്യാപിച്ചത്. വന്‍കിട പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞെന്നും പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്‍കിട വികസന പദ്ധതികള്‍ റോക്കറ്റ് വേഗത്തില്‍ മുന്നോട്ടുപോയെന്നുമുള്ള വസ്തുത മാത്രമാണ് ദിവ്യ എസ് അയ്യര്‍ പങ്കുവച്ചത്.

കല്ലുപാകി നടന്നിട്ട് തമ്മിലടിച്ചു തീര്‍ത്ത കാപട്യ മുന്നണിയെ ജനങ്ങള്‍ പരിഹസിക്കുന്നതിന്റെ ജാള്യത സ്ത്രീകളെ തെറിവിളിച്ചു തീര്‍ക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഓഫീസ് പൂട്ടി പോയവരാണ് ദേശീയപാതാ അതോറിറ്റി. വിഴിഞ്ഞം പോര്‍ട്ട് തന്നെ ഇവിടെ നടക്കില്ലെന്നു പറഞ്ഞ് തമിഴ്‌നാടിലേക്ക് മാറ്റാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. ആ കാലത്തുനിന്ന് അതിവേഗത്തില്‍ മുന്നോട്ടുപോയി നിവര്‍ന്നുകിടക്കുന്ന ആറുവരിപ്പാതയും, ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട് ആദ്യ മദര്‍ഷിപ്പ് നങ്കൂരമിട്ട വിഴിഞ്ഞം സീ പോര്‍ട്ടും ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും ഇടമണ്‍-കൊച്ചി പവര്‍ ഗ്രിഡും.

അങ്ങനെ മലയാളികള്‍ക്ക് അസാധ്യമെന്നും സ്വപ്നം മാത്രമെന്നും കരുതിയ ഒരു ഡസന്‍ വന്‍കിട പദ്ധതികളാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായത്. വന്‍കിട പദ്ധതികള്‍ കടലാസിലൊതുങ്ങുന്ന കാലം കഴിഞ്ഞെന്നത് സുബോധമുള്ള ആര്‍ക്കും മനസ്സിലാവുന്ന സത്യം മാത്രം. സൈബര്‍ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്യുന്ന കോട്ടയം കുഞ്ഞച്ചന്മാരെ പോലുള്ള അശ്ലീല ക്രിമിനലുകള്‍ക്ക് വേണ്ടി കേസ് നടത്തിയും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയിട്ട് വീമ്പുപറഞ്ഞും വെല്ലുവിളിച്ചും സംഘടനാ സ്ഥാനമാനങ്ങള്‍ കൊടുത്തും ആദരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍ത്തുകാണില്ല, മനോവൈകല്യമുള്ള ഈ കുറ്റവാളികള്‍ സ്വന്തം വീട്ടിലെ സ്ത്രീകളെ തേടിയും വരുമെന്ന്.

Summary: DYFI Kerala state secretary VK Sanoj supports Divya S Iyer in cyber attack

TAGS :

Next Story