Quantcast

പീച്ചി ഡാം: അധികജലം തുറന്നുവിടും; പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശം

അപകട സാഹചര്യം നേരിടുന്നതിന് ആവശ്യമായ തയാറെടുപ്പുകൾ സ്വീകരിക്കാൻ ജില്ലാ ഫയർ ഓഫീസർക്ക് നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    26 July 2024 4:29 PM GMT

Excess water will be released from Peachy Dam
X

തൃശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും നിലവിലെ ജലനിരപ്പ് റൂൾകർവിനേക്കാൾ കൂടുതൽ ആയതിനാലും അധികജലം പുഴയിലേക്ക് ഒഴുക്കിവിടും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റേതാണ് ഉത്തരവ്.

ശനിയാഴ്ച രാവിലെ ഏഴിന് പീച്ചി ഡാമിന്റെ റിവർ സ്ലുയിസ് തുറന്ന് പരമാവധി 0.5 മില്ലി മീറ്റർ ക്യൂബിക് ജലം കെ.എസ്.ഇ.ബിക്ക് വൈദ്യുതി ഉൽപാദനത്തിന് നൽകാനും തുടർന്ന് ജലം പുഴയിലേക്ക് ഒഴുക്കിവിടാനുമാണ് തീരുമാനം. 77.54 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്.

പുഴയിലേക്ക് അധികജലം ഒഴുക്കുന്നതുമൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കും. മണലി, കരുവന്നൂർ പുഴകളിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി.

അപകട സാഹചര്യം നേരിടുന്നതിന് ആവശ്യമായ തയാറെടുപ്പുകൾ സ്വീകരിക്കാൻ ജില്ലാ ഫയർ ഓഫീസർക്ക് നിർദേശം നൽകി. പീച്ചി ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂർ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ടകാര്യ നിർവഹണ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി. മേൽനോട്ടം വഹിക്കാൻ തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story