കെട്ടിടനിർമാണ ക്ഷേമനിധി പെൻഷൻ മുടങ്ങിയ മീഡിയവൺ വാർത്ത നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ്
മുടങ്ങിയ മൂന്ന് ഗഡുക്കൾ ഇക്കൊല്ലം തന്നെ കൊടുക്കുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: വിവിധ ക്ഷേമനിധി ബോർഡുകളിൽ പെൻഷനും ആനുകൂല്യങ്ങളും മുടങ്ങിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മീഡിയവൺ വാർത്തക്ക് പിറകെയാണ് വിഷയം പ്രതിപക്ഷം ഏറ്റെടുത്തത്. മൂന്ന് മാസത്തെ പെൻഷൻ മാത്രമേ മുടങ്ങിയുളളൂ എന്ന ധനമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. എം.വിൻസെൻ്റ് എംഎൽഎയാണ് അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിച്ചത്.
മുൻകാല തൊഴിലാളി പാർട്ടിയുടെ സർക്കാർ തൊഴിലാളികളോട് കാണിക്കുന്നത് വഞ്ചനയാണ്. കെട്ടിട നിർമാണ ക്ഷേമനിധിയിൽ 17 മാസം പെൻഷൻ കുടിശ്ശികയുണ്ടെന്നും പരിപ്പ് വട മാറ്റി കശുവണ്ടി കൊറിക്കുന്ന സമയത്തെങ്കിലും കശുവണ്ടി തൊഴിലാളികളെ ഓർക്കണമായിരുന്നെന്നും എം.വിൻസെൻ്റ് പറഞ്ഞു.
മൂന്ന് ഗഡുക്കൾ കൂടി പെൻഷൻ കൊടുക്കാനുണ്ടെന്നും അത് ഈ സാമ്പത്തിക വർഷം കൊടുക്കുമെന്നും ധനമന്ത്രി കെ.എൻ ബാലോഗോപാൽ പ്രതികരിച്ചു. മുതലക്കണ്ണീർ ഒഴുക്കുകയാണ് പ്രതിക്ഷമെന്നും ഇങ്ങനെ പറഞ്ഞാൽ മുതല പോലും പിണങ്ങുമെന്നും ധനമന്ത്രി പരിഹസിച്ചു
ഈ സർക്കാരിന്റെ മുൻഗണന എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു. വിവിധ സ്വഭാവമുള്ള ക്ഷേമനിധികളെ എന്തുകൊണ്ട് ഒന്നാക്കിക്കൂടാ.കാലോചിതമായി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവച്ചു. ധനകാര്യ മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.നിർമാണത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ഒന്നര കൊല്ലത്തോളമായി മുടങ്ങിയത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
Adjust Story Font
16