Quantcast

ഹിജാബിനെ അനുകൂലിക്കുന്നവർ എന്തിനാണ് ഹിജാബ് ധരിച്ച പെൺകുട്ടിയെ വിലക്കുന്നത്; പെൺവിലക്കിനെതിരെ ഗവർണർ

പെൺകുട്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഗവർണർ

MediaOne Logo

Web Desk

  • Updated:

    2022-05-12 07:20:39.0

Published:

12 May 2022 7:17 AM GMT

ഹിജാബിനെ അനുകൂലിക്കുന്നവർ എന്തിനാണ് ഹിജാബ് ധരിച്ച പെൺകുട്ടിയെ വിലക്കുന്നത്; പെൺവിലക്കിനെതിരെ ഗവർണർ
X

ഹിജാബിനെ വിലക്കുന്നവർ എന്തിനാണ് ഹിജാബ് ധരിച്ച പെൺകുട്ടിയെ വിലക്കുന്നതെന്ന് ചോദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൺകുട്ടികളെ പൊതുവേദിയിൽ കയറ്റരുതെന്ന സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതർ സ്വമേധയാകേസെടുക്കണമെന്നും ഗവർണർ വ്യക്തമാക്കി.

പെൺകുട്ടികളുടെ അന്തസ്സും അഭിമാനവും കാക്കാൻ ഇടപെടണമെന്ന് രാഷ്ട്രീയപാർട്ടികളോട് ഗവർണർ ആവശ്യപ്പെട്ടു. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുന്നതിൽ കനത്ത നിരാശയാണുള്ളത്, പെൺകുട്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുക്കാത്തത് അത്ഭുതപ്പെടുത്തുന്നു, പെൺകുട്ടിയേയും കുടുംബത്തേയും അഭിനന്ദിക്കുന്നു, അപമാനിക്കപ്പെട്ടിട്ടും അനാവശ്യരീതിയിൽ അവർ പ്രതികരിച്ചില്ലെന്നും ഗവർണർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഇസ്‌ലാമോഫോബിയ വളർത്താൻ കാരണമാകുന്നു, പെൺഭ്രൂണഹത്യ നിരോധിച്ച മതമാണ് ഇസ്‌ലാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മലപ്പുറം രാമപുരത്ത് നടന്ന ചടങ്ങിന്റെ വേദിയിൽ പെൺകുട്ടി വന്നതിനെതിരെ സമസ്ത ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം.ടി. അബ്ദുല്ല മുസ്ലിയാർ പ്രതികരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിറകെ വിമർശനമുയരുകയുമുണ്ടായി. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു കടന്നുപോകേണ്ടി വരുന്നവർ, പിന്നീട് മതത്തേയും നേതൃത്വത്തേയും വെറുക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് എം.എസ്.എഫ് ഹരിത മുൻനേതാവ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.

എം.ടി അബ്ദുല്ല മുസ്ലിയാർക്കെതിരായ വിമർശനം ഇസ്ലാമോഫോബിയ ആണെന്നും മതവിരോധികളും അരാജക വാദികളും നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെൺകുട്ടികളുടെ പുരോഗമനം സാധ്യമായതെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രതികരിച്ചു. വിവാദങ്ങൾ അവഗണിക്കണമെന്നും അത് ചിലർക്ക് രസമാണെന്നും സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം ളിയാഉദ്ദീൻ ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.

TAGS :

Next Story