Quantcast

എന്തുകൊണ്ട് FIR ഇല്ല? ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സര്‍ക്കാരിന് വിമര്‍ശനം

സംസ്ഥാനത്തിന് ചെയ്യാവുന്ന മിനിമം കാര്യങ്ങളെങ്കിലും ചെയ്തോ എന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2024-09-10 07:39:04.0

Published:

10 Sep 2024 5:36 AM GMT

high court of kerala
X

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ സർക്കാർ നിഷ് ക്രിയമായത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറണമെന്നും സ്വീകരിച്ച നടപടികളുള്‍ സംബന്ധിച്ച വിശദമായ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. ഹരജികൾ ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.



2019ൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ എന്തുകൊണ്ട് നടപടി എടുത്തില്ല എന്നാണ് ഹൈക്കോടതി ചോദിച്ചത്. ഇതൊരു സാമൂഹ്യ വിഷയയമാണെന്നും ഒട്ടും വൈകാതെ സർക്കാർ നടപടിയെടുക്കേതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയെന്ന എജിയുടെ മറുപടിയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും സിനിമാനയരൂപീകരണത്തിനും നാല് വര്‍ഷം വേണ്ടി വന്നില്ലേയെന്ന് കോടതി വിമര്‍ശിച്ചു. റിപോർട്ടിൽ കണ്ടെത്തിയ ഗുരുതര കുറ്റങ്ങൾ സംബന്ധിച്ച് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ സര്‍ക്കാര്‍ നിഷ്ക്രിയമായി എന്നാണ് കോടതിയുടെ രൂക്ഷവിമർശനം. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദമായ സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.



റിപ്പോർട്ടിന്‍റെ രഹസ്യ സ്വഭാവം നിലനിർത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി പറഞ്ഞു. വിഷയം സിനിമ മേഖലയ്ക്കപ്പുറത്ത് മൊത്തം സ്ത്രീകളുടെ പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ കുറ്റങ്ങൾക്ക് പുറമേ തൊഴിൽപരമായ വിഷയങ്ങൾ കൂടി ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് പരിഗണിച്ചു. വിഷയങ്ങളിൽ സമഗ്ര നിയമനിർമ്മാണം നടത്തുന്നതിൻ്റെ സാധുതയും കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.എസ് സുധ എന്നിവരടങ്ങിയ പ്രത്യേക ബഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. ഓണാവധിക്ക് ശേഷം ഒക്ടോബർ മൂന്നിന് ഹരജികൾ വീണ്ടും കോടതി പരിഗണിക്കും.



TAGS :

Next Story