Quantcast

'എല്ലാം വഴിയെ മനസിലാകും'; പീഡന ആരോപണത്തില്‍ പ്രതികരിച്ച് ജയസൂര്യ

അമേരിക്കയിലായിരുന്ന ജയസൂര്യ വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിയത്

MediaOne Logo

Web Desk

  • Published:

    19 Sep 2024 4:08 PM GMT

jayasurya
X

കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. എല്ലാം വഴിയെ മനസിലാകുമെന്നും കേസ് കോടതിയുടെ പരിഗണനയിലുള്ളതായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും താരം പറഞ്ഞു. അമേരിക്കയിലായിരുന്ന ജയസൂര്യ വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിയത്.

മുന്‍കൂര്‍ ജാമ്യം തേടി താരം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2013ൽ തൊടുപുഴയിലെ ഷൂട്ടിങ് സൈറ്റിൽ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നടിയുടെ പ്രാഥമിക മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഷൂട്ടിങ് സൈറ്റിൽ വെച്ച് തന്നെ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി മൊഴി നൽകിയത്.

തനിക്കെതിരായ പീഡന ആരോപണം ജയസൂര്യ നേരത്തെയും നിഷേധിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അത് തന്റെ കുടുബംത്തെ ദുഃഖത്തിലാക്കിയെന്നുമാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്ന് എന്റെ ജന്മദിനം, ആശംസകൾ നേർന്ന് സ്‌നേഹപൂർവ്വം കൂടെ നിന്ന എല്ലാവർക്കും നന്ദി...

വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരുമാസത്തോളമായി ഞാൻ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകർത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്തു നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും.

ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും, എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും, നുണ ലോക സഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്. ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂർണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി. ' പാപം ചെയ്യാത്തവർ കല്ലെറിയട്ടെ..... പാപികളുടെ നേരെ മാത്രം' ....

TAGS :

Next Story