Quantcast

'ചെറിയ ചർച്ച മാത്രം': യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ പീഡന പരാതി നിസ്സാരവത്കരിച്ച് കെ സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കെ സുധാകരൻ

MediaOne Logo

Web Desk

  • Updated:

    2022-07-08 07:47:16.0

Published:

8 July 2022 6:33 AM GMT

ചെറിയ ചർച്ച മാത്രം: യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ പീഡന പരാതി നിസ്സാരവത്കരിച്ച് കെ സുധാകരന്‍
X

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ പീഡന പരാതി നിസ്സാരവത്കരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പീഡന പരാതി ചെറിയ രീതിയിൽ മാത്രമേ ച‍ര്‍ച്ചയായുള്ളൂവെന്നും ഇക്കാര്യത്തിൽ തനിക്ക് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

ഭരണഘടനാനിന്ദ നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. സജി ചെറിയാൽ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയെ അടിസ്ഥാനമാക്കിയാണ്. സജി ചെറിയാൻ നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണ്. മന്ത്രിസ്ഥാനം രാജിവച്ചാൽ മാത്രം പ്രശ്നം തീരുന്നില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ നേരിട്ട ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.

അതേസമയം യൂത്ത് കോൺഗ്രസ് ക്യാമ്പില്‍ പീഡനം നടന്നെന്ന് ഏതെങ്കിലും പെണ്‍കുട്ടിക്ക് പരാതിയുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സംഘടനയ്ക്ക് അകത്തു ഒതുക്കുകയോ സംഘടനാ നടപടി മാത്രമാക്കുകയോ ചെയ്യില്ല. പരാതിയുണ്ടോ എന്നറിാന്‍ ക്യാമ്പില്‍ പങ്കെടുത്ത പെൺകുട്ടികളോട് ബന്ധപ്പെടാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പരാതിയുടെ പകർപ്പ് ശരിയാണോ എന്ന് അന്വേഷിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാലക്കാട് ചേർന്ന ചിന്തിൻ ശിബിറിനിടെ യൂത്ത് കോൺഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിതാ നേതാവ് നൽകിയ പരാതിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിന്തന്‍ശിബിരിനിടെ വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

TAGS :

Next Story