Quantcast

സുധാകരന്‍ പറഞ്ഞത് വേദനിപ്പിച്ചു, മാപ്പ് പറയണം: ഫ്രാന്‍സിസിന്‍റെ മകന്‍

'എന്‍റെ പിതാവ് 24 മണിക്കൂറും കത്തി കൈവശം വെച്ചുനടക്കുന്ന ഒരാള്‍ എന്ന നിലയില്‍ പറഞ്ഞത് വളരെ മോശമായിപ്പോയി'

MediaOne Logo

Web Desk

  • Published:

    19 Jun 2021 7:42 AM GMT

സുധാകരന്‍ പറഞ്ഞത് വേദനിപ്പിച്ചു, മാപ്പ് പറയണം: ഫ്രാന്‍സിസിന്‍റെ മകന്‍
X

തന്‍റെ പിതാവ് 24 മണിക്കൂറും കത്തി കൈവശം വെച്ചിരുന്നുവെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍റെ പരാമർശം തെറ്റെന്ന് ഫ്രാന്‍സിസിന്‍റെ മകന്‍ ജോബി ഫ്രാന്‍സിസ്. സുധാകരൻ പറഞ്ഞത് വേദനിപ്പിച്ചു. സുധാകരൻ മാപ്പ് പറയണമെന്നും ജോബി ഫ്രാന്‍സിസ് ആവശ്യപ്പെട്ടു.

എപ്പോഴും കത്തി കൈവശം കൊണ്ടുനടക്കുന്നയാള്‍, പിണറായി വിജയനെ യോഗത്തിനിടെ മൈക്ക് കൊണ്ട് തല്ലി വീഴ്ത്തിയ ആള്‍ എന്നെല്ലാമാണ് ഫ്രാന്‍സിസിനെ കുറിച്ച് കെ സുധാകരന്‍ പറഞ്ഞത്. ഫ്രാന്‍സിസിന്‍റെ മകന്‍ ജോബി ഫ്രാന്‍സിസിന്‍റെ പ്രതികരണം ഇങ്ങനെയാണ്-

"കോളജില്‍ പഠിക്കുമ്പോള്‍ നല്ലൊരു വോളിബോള്‍ കളിക്കാരനായിരുന്നു പിതാവ്. മലബാര്‍ പാപ്പന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കലാലയ രാഷ്ട്രീയത്തില്‍ ചെറിയ ഉന്തോ തള്ളോ ഉണ്ടായിട്ടില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. എന്‍റെ പിതാവ് 24 മണിക്കൂറും കത്തി കൈവശം വെച്ചുനടക്കുന്ന ഒരാള്‍ എന്ന നിലയില്‍ പറഞ്ഞത് വളരെ മോശമായിപ്പോയി. എന്‍റെ പ്രതികരണം കേട്ട ശേഷമെങ്കിലും മാപ്പ് പറയണം. 2000ല്‍ അദ്ദേഹം എന്നെ വിട്ടുപിരിഞ്ഞ് ഈ ലോകത്തില്‍ നിന്ന് പോയ ആളാണ്. മകന്‍ എന്ന നിലയില്‍ സുധാകരന്‍റെ പ്രതികരണം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു കാരണവശാലും സഹപാഠിയെ കുറിച്ച് അങ്ങനെ പറയരുതായിരുന്നു. ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്.

എല്ലാ കഥകളും ഡാഡി സുഹൃത്തിനോടെന്ന പോലെ എന്നോട് പറഞ്ഞിട്ടുണ്ട്. നായനാര്‍ മന്ത്രിസഭയില്‍ പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായപ്പോള്‍ കൂരാച്ചുണ്ടില്‍ വന്നപ്പോള്‍ എന്‍റെ പിതാവിനെ വേദിക്കരികിലേക്ക് വിളിച്ച് സംസാരിച്ചു. വളരെ തിരക്കുണ്ടായിട്ട് പോലും പിതാവിനോട് സംസാരിച്ചിട്ടാണ് പോയത്. പിണറായി വിജയനെ പോലുള്ള വലിയൊരു നേതാവിനെ കുറിച്ച് ഇങ്ങനെയൊരു പ്രതികരണം സുധാകരന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതില്‍ അമര്‍ഷമുണ്ട്".

TAGS :

Next Story