പി.വി അൻവറിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ.സുധാകരൻ; കത്ത് മുന്നണി ചർച്ച ചെയ്യും
സിപിഎം പ്രവർത്തകൻ സലീമിനെ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന് സുധാകരൻ

കണ്ണൂർ: പി.വി അൻവറിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അൻവറിന്റെ കത്ത് മുന്നണി ചർച്ച ചെയ്യുമെന്നും സുധാകരൻ പറഞ്ഞു. നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാണ് പിവി അൻവർ. നേരത്തെ യുഡിഎഫിന്റെ ഭാഗമാകാൻ ശ്രമിച്ചിരുന്നെങ്കിലും, പിന്നീട് തൃണമൂലിൽ ചേരുകയായിരുന്നു.
അതേസമയം, കണ്ണൂർ പുന്നോലിലെ സിപിഎം പ്രവർത്തകൻ സലീമിനെ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. സിപിഎം തന്നെയാണ് സലീമിന്റെ കൊലക്ക് പിന്നിലെന്ന പിതാവിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കെ.സുധാകരൻ പറഞ്ഞു. സലീമിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
മകനെ കൊന്നത് സിപിഎമ്മുകാർ തന്നെയാണെന്നായിരുന്നു സലീമിന്റെ പിതാവ് യൂസുഫ് മീഡിയവണിനോട് പറഞ്ഞത്. തലശ്ശേരി ഫസൽ വധക്കേസുമായി മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നും യൂസഫ് കൂട്ടിച്ചേർത്തു. പൊലീസ് കണ്ടെത്തിയത് യഥാർത്ഥ പ്രതികളെ അല്ലെന്ന് യൂസഫ് വിചാരണക്കിടെ കോടതിയിൽ നൽകിയ മൊഴിയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചിരുന്നു.
2008 ജൂലൈ 23നാണ് പുന്നോലിലെ സിപിഎം പ്രവർത്തകൻ യു.കെ സലീം കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ 7 എൻഡിഎഫ് പ്രവർത്തകർ എന്നായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിന്റെ വിചാരണ തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ തുടരുന്നതിനിടെയാണ് പിതാവ് സലീമിന്റെ വെളിപ്പെടുത്തൽ.
Adjust Story Font
16