Quantcast

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം: കെ. സുധാകരന്‍

ഇതാണ് 56 ഇഞ്ച് നെഞ്ചളവെങ്കിൽ, അതിന് ഫാഷിസ്റ്റുകളുടെ ഭീരുത്വത്തിന്റെ വലിപ്പം എന്നേ പറയാനുള്ളൂ.ഇനി നരേന്ദ്ര മോദി കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും അദ്ദേഹത്തിന് മാത്രമാണ്.

MediaOne Logo

Nidhin

  • Published:

    19 July 2021 1:21 PM GMT

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം: കെ. സുധാകരന്‍
X

പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടേതടക്കം വിവരങ്ങൾ ചോർ്ത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.

രണ്ട് കേന്ദ്രമന്ത്രിമാരുടെ അടക്കം ഫോൺ സംഭാഷണങ്ങൾ ഇസ്രായേലി സോഫ്റ്റ്വെയർ പെഗസിസ് ഉപയോഗിച്ച് ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്ന് കെ. സുധാകരൻ പറഞ്ഞു

സർക്കാർ സംവിധാനങ്ങൾക്ക് മാത്രം ആക്‌സസിബിലിറ്റി ഉള്ള 'പെഗാസസ്' എന്ന സ്‌പൈ സോഫ്‌റ്റ്വെയർ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരുടേയും, നീതിന്യായ വ്യവസ്ഥയിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, സർക്കാരിനെ വിമർശിക്കുന്ന മാധ്യമപവർത്തകരുടേയും ഫോൺ ചോർത്താൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കള്ളൻ കപ്പലിൽ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തിരാവസ്ഥയുടെ ഒരുക്കങ്ങളാണ് രാജ്യത്ത് അമിത് ഷാ-മോദി കൂട്ടുകെട്ടിൽനടന്നുകൊണ്ടിരിക്കുന്നതെന്ന് കെ. സുധാകരൻ ആരോപിച്ചു. ഇതാണ് 56 ഇഞ്ച് നെഞ്ചളവെങ്കിൽ, അതിന് ഫാഷിസ്റ്റുകളുടെ ഭീരുത്വത്തിന്റെ വലിപ്പം എന്നേ പറയാനുള്ളൂവെന്നും ഇനി നരേന്ദ്ര മോദി കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും അദ്ദേഹത്തിന്റേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സ്വന്തം കാബിനറ്റിലെ രണ്ട് കേന്ദ്രമന്ത്രിമാരുടെയും മൂന്നു പ്രതിപക്ഷ നേതാക്കളുടേയും ഒരു ഭരണഘടന സ്ഥാപനത്തിന്റെയും, സുരക്ഷാ സേനകളുടെ മുൻ തലവന്മാരുടെയും നാല്പത് മുതിർന്ന മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺ സംഭാഷണങ്ങൾ ഇസ്രായേലി സോഫ്റ്റ്‌വെയർ പെഗസിസ് ഉപയോഗിച്ച് ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി.

ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടും എന്ന കാരണം ചൂണ്ടിക്കാട്ടി പുതിയ ഐ.ടി ഇന്റർമീഡിയറി റൂളുകൾക്കെതിരെ റിപ്പോർട്ട് എഴുതിയതിന് ഐടി മന്ത്രിയെ പുറത്താക്കിയ നരേന്ദ്ര മോദി, പെഗാസസ് ചാരപ്പണിയെ മൂടിവെക്കാൻ ശ്രമിക്കുന്നത് എന്തിനാന്നെന്ന് എല്ലാവർക്കും അറിയാം.

പൗരന്മാരുടെ ഫോണുകളിൽ നിന്ന് ഡേറ്റ ചോർത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പ്രത്യക്ഷമായി ഇടപെടൽ നടത്തുകയാണ്. സർക്കാർ സംവിധാനങ്ങൾക്ക് മാത്രം ആക്സസിബിലിറ്റി ഉള്ള "പെഗാസസ്" എന്ന സ്പൈ സോഫ്റ്റ്വെയർ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരുടേയും, നീതിന്യായ വ്യവസ്ഥയിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, സർക്കാരിനെ വിമർശിക്കുന്ന മാധ്യമപവർത്തകരുടേയും ഫോൺ ചോർത്താൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കള്ളൻ കപ്പലിൽ തന്നെയാണ്.

അടിയന്തിരാവസ്ഥയുടെ ഒരുക്കങ്ങളാണ് രാജ്യത്ത് ഷാ- മോദി കൂട്ടുകെട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്.

സർക്കാരിൻ്റെ ഭരണപരാജയങ്ങളും ഗുരുതരമായ വീഴ്ച്ചകളും കച്ചവട താൽപര്യങ്ങളും തുറന്നുകാട്ടുന്നവരുടെ ഫോൺ സംഭാഷണം ഉൾപ്പെടെ ചോർത്തി അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് അധികാര ദുർവിനിയോഗവും ഗുണ്ടായിസ്സവുമാണ്.

സിദ്ധാർഥ് വരദരാജനെയും, എം കെ വേണുവിനെയും പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകർ,ഇന്ത്യൻ മിലിറ്ററിയെക്കുറിച്ച് എഴുതുന്ന ഇന്ത്യ ടുഡേയിലെ സന്ദീപ് ഉണ്ണിത്താൻ, ഇന്ത്യൻ എക്സ്പ്രസ്സിൽ കാശ്മീരിനെക്കുറിച്ചെഴുതുന്ന മുസമ്മിൽ ജലീൽ, ഇലക്ഷൻ കവറേജ് ചെയ്യുന്ന

ഋധിക ചോപ്ര അങ്ങനെ ഫോൺ ചോർത്തിയത് ആരുടെയൊക്കെയാണ് എന്ന് പഠിച്ചാൽ ഈ ഫോൺ ചോർത്തൽ ഓപ്പറേഷന് പിന്നിലെ സർക്കാർ ലക്ഷ്യങ്ങൾ മനസിലാകും. ഇതാണ് 56 ഇഞ്ച് നെഞ്ചളവെങ്കിൽ, അതിന് ഫാഷിസ്റ്റുകളുടെ ഭീരുത്വത്തിന്റെ വലിപ്പം എന്നേ പറയാനുള്ളൂ. ഇനി നരേന്ദ്ര മോദി കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും അദ്ദേഹത്തിന് മാത്രമാണ്.

അതേസമയം പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോൺ വിവരങ്ങളും പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. രണ്ട് പ്രതിപക്ഷനേതാക്കളുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാർഡിയൻ' ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെ ഫോൺ വിവരങ്ങളും ചോർത്തിയെന്ന് റിപ്പോർട്ട് പറയുന്നു. പ്രശാന്ത് കിഷോർ, അഭിഷേക് ബാനർജി എന്നിവരും ഫോൺ ചോർത്തലിന് വിധേയരായതായി കണ്ടെത്തിയിട്ടുണ്ട്. പ്രശാന്ത് കിഷോറിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് അദ്ദേഹത്തിന്റെ ഫോണിൽ പെഗാസസ് ഉപയോഗിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.

പെഗാസസ് എന്ന ഇസ്രായേൽ നിർമിത ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാർ, സുപ്രീംകോടതി ജഡ്ജി, മാധ്യമപ്രവർത്തകർ തുടങ്ങി മുന്നൂറോളം പേരുടെ ഫോൺ ചോർത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്ത കേന്ദ്രസർക്കാർ നിഷേധിച്ചു.

അതേസമയം മാധ്യമവാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story