Quantcast

കാഫിര്‍ സ്ക്രീന്‍ഷോട്ട്: 'നുണ ബോംബ് സൃഷ്ടിച്ച് മതവര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമം'; കെ.സുധാകരന്‍

'കേസെടുക്കാത്തത് പ്രതികളെ സംരക്ഷിക്കാന്‍'

MediaOne Logo

Web Desk

  • Updated:

    2024-08-14 07:24:58.0

Published:

14 Aug 2024 7:22 AM GMT

kafir screenshot,K Sudhakaran,vadakara,Shafi Parambil,കാഫിര്‍ സ്ക്രീന്‍ഷോട്ട്, വടകര തെരഞ്ഞെടുപ്പ്, കെ.സുധാകരന്‍
X

തിരുവനന്തപുരം: കാഫിര്‍ പ്രയോഗം സി.പി.എം സൃഷ്ടിയാണെന്ന് കണ്ടെത്തിയിട്ടും കേസെടുക്കാത്തത് പ്രതികളെ സംരക്ഷിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. വര്‍ഗീയ വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഈ ഗൂഢാലോചനയില്‍ പങ്കാളികളായ സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെ.സുധാകരന്‍ ആരോപിച്ചു.

'നുണ ബോംബ് സൃഷ്ടിച്ച് മതവര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരെ സംരക്ഷിക്കാന്‍ സി.പി.എമ്മും പൊലീസും ശ്രമിച്ചാല്‍ നാടിന്‍റെ മതേതരത്വം സംരക്ഷിക്കാന്‍ ഏതറ്റവരെയും പോകാന്‍ കോണ്‍ഗ്രസിന് മടിയില്ല'. നാടിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

'വെള്ളത്തിന് തീപിടിപ്പിക്കുന്ന ഈ വര്‍ഗീയ പ്രചരണത്തിന്റെ സൃഷ്ടാവ് സി.പി.എമ്മാണെന്ന് തെളിഞ്ഞു.ബി.ജെ.പിയുമായുള്ള രഹസ്യ സഹവാസം സിപിഎമ്മിനെ വര്‍ഗീയ വിഷം ബാധിച്ച രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റി. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി നാട്ടില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഹീനമായ നയം പിന്തുടരുന്ന സി.പി.എമ്മിനെ കേരളസമൂഹം ഒറ്റപ്പെടുത്തണം. സിപിഎമ്മിനുള്ളത് കപട മതേതര മുഖമാണ്.നേതൃത്വത്തെ ബാധിച്ച ആശയപരമായ മൂല്യച്യുതിയും ജീര്‍ണ്ണതയും സി.പി.എമ്മിനെ വര്‍ഗീയ കുപ്പത്തൊട്ടിയിലെത്തിച്ചു.സ്വാര്‍ത്ഥ രാഷ്ട്രീയ നേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവര്‍ഗീയത പ്രചരിപ്പിച്ച സി.പി.എം കേരളീയ സമൂഹത്തോട് മാപ്പുപറയാന്‍ തയ്യാറാകണം.' സുധാകരന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

'ഹൈക്കോടതിയുടെ കര്‍ശന ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് വിവാദത്തില്‍ ഏതെങ്കിലും നിരപരാധികളെ പ്രതികളാക്കി തുടര്‍ന്നുള്ള വര്‍ഗീയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും സിപിഎമ്മും അവരുടെ പാദസേവകരായ പൊലീസും ഒളിസേവ നടത്തുമായിരുന്നു. കാഫിര്‍ വിവാദത്തിന് മുമ്പ്, ടി.പി.ചന്ദ്രശേഖരനെ വധിച്ച ശേഷവും മാഷാ അല്ലാഹ് സ്റ്റിക്കര്‍ പതിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രതിസ്ഥാനത്ത് കൊണ്ടുവരാന്‍ സിപിഎം ശ്രമിച്ചത് കേരളം മറന്നിട്ടില്ല. ദേശീയതലത്തില്‍ ബിജെപി അനുവര്‍ത്തിക്കുന്ന വര്‍ഗീയതയാണ് കേരളത്തില്‍ സിപിഎം നടത്തുന്നത്. സി.പി.എമ്മില്‍ വര്‍ഗീയ സ്വാധീനം വളരുന്നുയെന്നതിന് തെളിവാണ് ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്ക് ചോര്‍ന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഒരു വര്‍ഗീയതയേയും കോണ്‍ഗ്രസ് താലോലിക്കാറില്ല.അതിനാലാണ് ഈ വിവാദം യുഡിഎഫ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ സി.പി.എം സ്ഥാനാര്‍ഥിയും അവരുടെ മുഴുവന്‍ സംവിധാനവും കിണഞ്ഞ് പരിശ്രമിച്ചിട്ടും വടകരയില്‍ ഉള്‍പ്പെടെയുള്ള കേരള ജനതയത് ഒന്നടങ്കം തള്ളിക്കളഞ്ഞത്. ജനം കോണ്‍ഗ്രസിലും യു.ഡി.എഫിലും അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് ഞങ്ങളുടെ മതേതര നിലപാടിനുള്ള അംഗീകാരം. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര നിലപാടുകള്‍ക്ക് ഊണിലും ഉറക്കത്തിലും വര്‍ഗീയതയെ താലോലിക്കുന്ന സി.പി.എം ബുദ്ധിജീവികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

TAGS :

Next Story